ടെഹ്റാൻ: ഇറാന്റെ ആണവശേഷി അമേരിക്ക നശിപ്പിച്ചുവെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദത്തെ തള്ളി ഇറാനിയൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി രംഗത്തെത്തി. ചർച്ചയ്ക്കുള്ള ട്രംപിന്റെ വാഗ്ദാനവും അദ്ദേഹം നിരസിച്ചു.(Khamenei Rejects Trump's Nuclear Destruction Claim, Rejects Offer of Talks)
"ട്രംപ് പറയുന്നത് താൻ ഒരു ഇടനിലക്കാരനാണെന്നാണ്. എന്നാൽ ഒരു കരാർ നിർബന്ധപൂർവ്വം നടപ്പിലാക്കുകയും അതിന്റെ ഫലം മുൻകൂട്ടി നിശ്ചയിക്കുകയും ചെയ്താൽ അത് ഒരു കരാറല്ല, മറിച്ച് അടിച്ചേൽപ്പിക്കലും ഭീഷണിപ്പെടുത്തലുമാണ്," ഖമേനി പറഞ്ഞു.
"ഇറാന്റെ ആണവ ശേഖരം ബോംബിട്ട് നശിപ്പിച്ചു എന്നാണ് അമേരിക്കൻ പ്രസിഡന്റ് അഭിമാനത്തോടെ പറയുന്നത്. എന്നാൽ, നിങ്ങൾ സ്വപ്നം കാണുന്നത് തുടരൂ," എന്നും ഖമനേയി കൂട്ടിച്ചേർത്തു. ഇറാനിൽ ആണവ സൗകര്യങ്ങൾ ഉണ്ടെങ്കിലും ഇല്ലെങ്കിലും അമേരിക്കയ്ക്ക് അതുമായി എന്ത് ബന്ധമാണ് ഉള്ളതെന്നും ഈ ഇടപെടലുകൾ അനുചിതവും തെറ്റും നിർബന്ധിതവുമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ജൂണിൽ ഇസ്രായേലും യുഎസും ഇറാനിയൻ ആണവ കേന്ദ്രങ്ങൾ ബോംബിട്ട് തകർത്തുവെന്ന് അവകാശപ്പെട്ടിരുന്നു. 12 ദിവസത്തെ വ്യോമാക്രമണത്തിന് ശേഷം ഇറാനും അമേരിക്കയും ധാരണയിലെത്തിയിരുന്നു. ഗാസയിൽ ഇസ്രായേലും പലസ്തീൻ തീവ്രവാദ സംഘടനയായ ഹമാസും തമ്മിൽ വെടിനിർത്തൽ കരാർ നിലവിൽ വന്നതോടെ, ഇറാനുമായി സമാധാന കരാർ ഉണ്ടാക്കാൻ കഴിഞ്ഞാൽ നന്നാകുമെന്ന് ട്രംപ് ഇസ്രായേൽ പാർലമെന്റിൽ സംസാരിക്കുന്നതിനിടെ പറഞ്ഞിരുന്നു.
യുറേനിയം സമ്പുഷ്ടീകരണത്തിലൂടെ ഇറാൻ രഹസ്യമായി ഒരു ആണവ ബോംബ് വികസിപ്പിക്കാൻ ശ്രമിക്കുന്നതായി പാശ്ചാത്യ ശക്തികൾ ആരോപിക്കുന്നു. എന്നാൽ, ഈ ആരോപണം ഇറാൻ ആവർത്തിച്ച് നിഷേധിച്ചിട്ടുണ്ട്.