ധാക്ക: ബംഗ്ലാദേശ് രാഷ്ട്രീയ ചരിത്രത്തിലെ ഒരു യുഗത്തിനാണ് ബീഗം ഖാലിദ സിയയുടെ വിയോഗത്തോടെ അന്ത്യമാകുന്നത്. ഒരു സാധാരണ വീട്ടമ്മയിൽ നിന്ന് ലോകത്തെ രണ്ടാമത്തെ മുസ്ലീം വനിതാ പ്രധാനമന്ത്രിയായും ബംഗ്ലാദേശിന്റെ പ്രിയപ്പെട്ട 'ദേശീയതാവാദി' നേതാവായും വളർന്ന ഖാലിദ സിയയുടെ ജീവിതം സംഭവബഹുലമാണ്.(Khaleda Zia, Bangladesh's first female prime minister who shook up military regimes)
1945-ൽ ജനിച്ച ഖാലിദ, 1960-ൽ സൈനിക ഉദ്യോഗസ്ഥനായ സിയാവുർ റഹ്മാനെ വിവാഹം കഴിച്ചു. 1981-ൽ അന്നത്തെ പ്രസിഡന്റായിരുന്ന സിയാവുർ റഹ്മാൻ കൊല്ലപ്പെട്ടതോടെയാണ് ഖാലിദ സിയയുടെ ജീവിതം മാറിമറിഞ്ഞത്. ഭർത്താവിന്റെ വിയോഗത്തെത്തുടർന്ന് അദ്ദേഹം സ്ഥാപിച്ച ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ (BNP) നേതൃത്വം ഏറ്റെടുത്തുകൊണ്ട് അവർ രാഷ്ട്രീയത്തിൽ ചുവടുറപ്പിച്ചു.
ഹുസൈൻ മുഹമ്മദ് എർഷാദിന്റെ ഒമ്പതു വർഷം നീണ്ട സൈനിക ഭരണത്തിനെതിരെ ഖാലിദ സിയ നയിച്ച പോരാട്ടം ചരിത്രപരമാണ്. പലതവണ തടവിലായിട്ടും സൈനിക സ്വേച്ഛാധിപത്യത്തിന് മുന്നിൽ അവർ മുട്ടുമടക്കിയില്ല. ഇതോടെയാണ് ജനങ്ങൾ അവർക്ക് 'വിട്ടുവീഴ്ചയില്ലാത്ത നേതാവ്' എന്ന വിശേഷണം നൽകിയത്.
ബംഗ്ലാദേശിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി 1991-ൽ അധികാരമേറ്റ ഖാലിദ സിയയുടെ ഭരണകാലം ശ്രദ്ധേയമായ പരിഷ്കാരങ്ങളാൽ സമ്പന്നമായിരുന്നു. പ്രൈമറി വിദ്യാഭ്യാസം സൗജന്യവും നിർബന്ധിതവുമാക്കി. പത്താം ക്ലാസ് വരെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം സൗജന്യമാക്കിയത് വലിയ വിപ്ലവമായിരുന്നു. മൂല്യവർധിത നികുതി (VAT), ബാങ്ക് കമ്പനി നിയമം തുടങ്ങിയ സുപ്രധാന പരിഷ്കാരങ്ങൾ നടപ്പിലാക്കി.
ബേനസീർ ഭൂട്ടോയ്ക്ക് ശേഷം മുസ്ലീം ലോകത്ത് ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട രണ്ടാമത്തെ വനിതാ പ്രധാനമന്ത്രി എന്ന ബഹുമതിയും അവർ സ്വന്തമാക്കി. 2018-ൽ അഴിമതിക്കേസുകളിൽപ്പെട്ട് ജയിലിലായ ഖാലിദ സിയയെ 2024-ൽ ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിന് ശേഷമാണ് ജയിൽ മോചിതയാക്കിയത്. ഒടുവിൽ 2025-ൽ ബംഗ്ലാദേശ് സുപ്രീം കോടതി അവരെ എല്ലാ അഴിമതിക്കേസുകളിൽ നിന്നും കുറ്റവിമുക്തയാക്കി. വാർദ്ധക്യസഹജമായ അസുഖങ്ങളോട് പൊരുതിക്കൊണ്ടിരിക്കെ 80-ാം വയസ്സിലാണ് അവർ യാത്രയാകുന്നത്.