വത്തിക്കാൻ സിറ്റി: ക്രിസ്തീയ വിശ്വാസത്തിൽ നൂറ്റാണ്ടുകളായി നിലനിന്നിരുന്ന തർക്കങ്ങൾക്ക് വിരാമമിട്ട്, ദൈവമാതാവായ മറിയത്തെ 'സഹരക്ഷക' എന്ന് വിശേഷിപ്പിക്കരുതെന്ന് വത്തിക്കാൻ വ്യക്തമാക്കി. കത്തോലിക്കർക്കിടയിൽ ആണ്ടുകളായി നിലനിന്നിരുന്ന തർക്കവിതർക്കങ്ങൾക്കാണ് ഇതോടെ തീർപ്പായത്.(Jesus, not Virgin Mary, saved the world, Vatican says)
വിശ്വാസതിരുസംഘം തയ്യാറാക്കുകയും ലിയോ പതിന്നാലാമൻ മാർപാപ്പ അംഗീകരിക്കുകയും ചെയ്ത പുതിയ ശാസനത്തിലാണ് ഈ നിർദ്ദേശം. ലോകത്തെ നിത്യനരകത്തിൽനിന്നു രക്ഷിക്കുന്നതിൽ മാതാവിന്റെ സഹായമുണ്ടായിട്ടില്ലെന്ന് ശാസനം അസന്ദിഗ്‌ധമായി വ്യക്തമാക്കുന്നു. യേശു ഒറ്റയ്ക്കാണ് ലോകത്തെ രക്ഷിച്ചത്.
അമ്മയായ മറിയത്തിന്റെ വിവേകമുള്ള വാക്കുകൾ യേശു കേട്ടിരിക്കാമെങ്കിലും രക്ഷാകൃത്യത്തിൽ മാതാവിന്റെ പങ്ക് സഹരക്ഷകയുടേതല്ല. കുരിശുമരണത്തിലൂടെ യേശു മനുഷ്യവംശത്തിനു രക്ഷയേകിയെന്നാണ് കത്തോലിക്കാവിശ്വാസം. എന്നാൽ, കത്തോലിക്കരും മറ്റ് ഒട്ടേറെ ക്രിസ്തീയ വിഭാഗങ്ങളും ദൈവമാതാവ് എന്ന് വിളിക്കുന്ന മറിയം ഈ രക്ഷാകൃത്യത്തിൽ യേശുവിനെ സഹായിച്ചോ എന്നതിനെക്കുറിച്ച് സഭാ പണ്ഡിതർക്കിടയിൽ നൂറ്റാണ്ടുകളായി ചർച്ചകൾ നടന്നിരുന്നു.
അന്തരിച്ച മാർപാപ്പമാരായ ഫ്രാൻസിസും ബെനഡിക്ട് പതിനാറാമനും മറിയത്തിന് സഹരക്ഷക എന്ന വിശേഷണം നൽകുന്നതിനെ ശക്തമായി എതിർത്തിരുന്നു. ബെനഡിക്ട് പതിനാറാമന്റെ മുൻഗാമി ജോൺപോൾ രണ്ടാമൻ ഈ വിശേഷണത്തെ പിന്തുണച്ചിരുന്നെങ്കിലും, വിശ്വാസതിരുസംഘം സംശയമുന്നയിച്ചതിനെ തുടർന്ന് അദ്ദേഹം പരസ്യമായി അതുപയോഗിക്കുന്നത് അവസാനിപ്പിക്കുകയായിരുന്നു.