ടോക്കിയോ: ജപ്പാന്റെ പ്രത്യേക സാമ്പത്തിക മേഖലയിൽ അതിക്രമിച്ചു കയറിയ ചൈനീസ് മത്സ്യബന്ധന കപ്പൽ അധികൃതർ പിടിച്ചെടുത്തു. കപ്പൽ നിർത്താനുള്ള നിർദ്ദേശം അവഗണിച്ചതിനെത്തുടർന്ന് കപ്പലിന്റെ ക്യാപ്റ്റൻ ഷെങ് നിയാൻലിയെ ജപ്പാൻ ഫിഷറീസ് ഏജൻസി അറസ്റ്റ് ചെയ്തു. നാഗസാക്കി പ്രിഫെക്ചറിലെ മെഷിമ ദ്വീപിന് സമീപം വ്യാഴാഴ്ചയാണ് സംഭവം നടന്നത്.(Japan seizes Chinese ship, Captain arrested)
ജപ്പാൻ ഫിഷറീസ് ഇൻസ്പെക്ടർമാർ കപ്പൽ പരിശോധനയ്ക്കായി നിർത്താൻ ആവശ്യപ്പെട്ടെങ്കിലും കപ്പൽ വേഗത കൂട്ടി രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് പിന്തുടർന്ന് പിടികൂടുകയായിരുന്നു. അത്യാധുനിക സജ്ജീകരണങ്ങളുള്ള ‘ടൈഗർ നെറ്റ് ഫിഷിംഗ്’ ബോട്ടാണ് പിടിച്ചെടുത്തത്.
ക്യാപ്റ്റനടക്കം 11 ചൈനീസ് പൗരന്മാരാണ് കപ്പലിലുണ്ടായിരുന്നത്. 2022-ന് ശേഷം ഇതാദ്യമായാണ് ജപ്പാൻ ഒരു ചൈനീസ് മത്സ്യബന്ധന കപ്പൽ പിടിച്ചെടുക്കുന്നത്.



