

ടോക്കിയോ: ജപ്പാൻ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയുടെ വാർഷിക ബജറ്റിന് പ്രധാനമന്ത്രി സനെയ് തകായ്‌ച്ചിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ അംഗീകാരം നൽകി (Japan Record Budget). മുൻവർഷത്തെ 115.2 ട്രില്യൺ യെന്നിൽ നിന്നാണ് ഇത്തവണ 122.3 ട്രില്യൺ യെന്നിലേക്ക് ബജറ്റ് ഉയർത്തിയത്. വർധിച്ചുവരുന്ന ആഗോള ഭീഷണികൾ നേരിടാൻ പ്രതിരോധ മേഖലയ്ക്കും, പ്രായമേറുന്ന ജനസംഖ്യയെ പരിഗണിച്ച് സാമൂഹിക ക്ഷേമ പദ്ധതികൾക്കുമാണ് ബജറ്റിൽ കൂടുതൽ തുക വകയിരുത്തിയിരിക്കുന്നത്.
വൻതോതിലുള്ള കടമെടുപ്പ് ഒഴിവാക്കാൻ പുതിയ സർക്കാർ ബോണ്ടുകൾ പുറപ്പെടുവിക്കുന്നത് 29.6 ട്രില്യൺ യെന്നായി പരിമിതപ്പെടുത്തി. ഇതോടെ രാജ്യത്തിന്റെ കടത്തെ ആശ്രയിക്കുന്ന നിരക്ക് 24.2 ശതമാനമായി കുറയും. ഇത് 1998-ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ്. ചൈനയുൾപ്പെടെയുള്ള അയൽരാജ്യങ്ങളിൽ നിന്നുള്ള വെല്ലുവിളികൾ കണക്കിലെടുത്ത് പ്രതിരോധത്തിനായി 9 ട്രില്യൺ യെന്നിലധികം (ഏകദേശം 58 ബില്യൺ ഡോളർ) വകയിരുത്തി. ബാങ്ക് ഓഫ് ജപ്പാൻ പലിശ നിരക്കുകൾ ഉയർത്തുന്ന സാഹചര്യത്തിൽ, കടം തിരിച്ചടവിനുള്ള ചിലവ് 10.8% വർധിച്ച് 31.3 ട്രില്യൺ യെന്നിലെത്തി.
ശക്തമായ കോർപ്പറേറ്റ് പ്രകടനം വഴി രാജ്യത്തെ നികുതി വരുമാനം 83.7 ട്രില്യൺ യെന്നായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാമ്പത്തിക വളർച്ചയും സാമ്പത്തിക അച്ചടക്കവും ഒരുപോലെ കൊണ്ടുപോകാനാണ് തന്റെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി തകായ്‌ച്ചി വ്യക്തമാക്കി. പാർലമെന്റിന്റെ അംഗീകാരം ലഭിക്കുന്നതോടെ അടുത്ത ഏപ്രിൽ മുതൽ പുതിയ ബജറ്റ് പ്രാബല്യത്തിൽ വരും.
The Japanese Cabinet, led by Prime Minister Sanae Takaichi, has approved a record $785 billion (122.3 trillion yen) budget for the upcoming fiscal year starting in April. The budget prioritizes historic defense spending and social welfare while attempting to curb the nation's massive public debt by limiting new bond issuance to 24.2% of total revenue.