ബെയ്റൂട്ട്: ഇറാനുമായുള്ള വെടിനിർത്തൽ ധാരണകൾ നിലനിൽക്കെത്തന്നെ ലെബനനിൽ ആക്രമണം ശക്തമാക്കി ഇസ്രയേൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ ലെബനനിൽ ഇസ്രയേൽ നടത്തിയ കനത്ത ബോംബാക്രമണത്തിൽ 254 പേർ കൊല്ലപ്പെട്ടു. 1,155 പേർക്ക് പരിക്കേറ്റതായും ലെബനൻ സിവിൽ ഡിഫൻസ് അറിയിച്ചു. ഇതോടെ പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നീക്കങ്ങൾ വീണ്ടും അനിശ്ചിതത്വത്തിലായി.(Israeli attacks intensify in Lebanon, 254 people killed overnight! )
ഇറാനുമായി പ്രഖ്യാപിച്ച വെടിനിർത്തൽ ധാരണയിൽ ലെബനൻ ഉൾപ്പെടില്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും സമാനമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇറാനുമായുള്ള താൽക്കാലിക വെടിനിർത്തൽ ലെബനനിലെ ഹിസ്ബുള്ളയ്ക്കെതിരെയുള്ള സൈനിക നടപടികളെ ബാധിക്കില്ലെന്ന് ഇസ്രയേൽ ആവർത്തിച്ചു.
വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും ലെബനനിൽ ആക്രമണം തുടരുന്നതിനെ ഇറാൻ ശക്തമായി അപലപിച്ചു. അതേസമയം, ലെബനനിലെ സൈനിക നീക്കം ഉടൻ അവസാനിപ്പിക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ ആവശ്യപ്പെട്ടു. ലെബനനിൽ കൂടി വെടിനിർത്തൽ നടപ്പിലാക്കാതെ പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങൾ പൂർണ്ണമാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മേഖലയിൽ ദീർഘകാലാടിസ്ഥാനത്തിൽ സമാധാനം നിലനിൽക്കണമെങ്കിൽ ലെബനനിലെ ആക്രമണങ്ങൾ അവസാനിപ്പിക്കേണ്ടത് അനിവാര്യമാണെന്നും മക്രോൺ ഓർമ്മിപ്പിച്ചു. രാത്രി വൈകിയും തുടരുന്ന വ്യോമാക്രമണങ്ങൾ ലെബനനിലെ ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്.

