വാഷിംഗ്ടണ്‍: ഇസ്രയേലിന്റെ ദോഹ ആക്രമണത്തില്‍ ഖത്തറിനോട് മാപ്പുപറഞ്ഞ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയെ ഫോണിൽ വിളിച്ചാണ് നെതന്യാഹു ക്ഷമാപണം നടത്തിയത്.വാർത്താ ഏജൻസിയായ റോയിറ്റേഴ്‌സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി വൈറ്റ്ഹൗസിൽ കൂടിക്കാഴ്ച നടത്തുന്നതിനു മുന്നേയാണ് നെതന്യാഹുവിന്റെ നടപടി. ഖത്തറിന്റെ പരമാധികാരം ലംഘിച്ചതിനാണ് മാപ്പ്. ഖത്തറിലെ പൊലീസുകാരന്റെ മരണത്തിലും അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. ബന്ദി മോചനത്തിലെ ഖത്തർ ഉപാധി നെതന്യാഹു അംഗീകരിച്ചതായാണ് റിപ്പോർട്ടുകൾ.
സെപ്റ്റംബർ ഒമ്പതിന് വൈകിട്ട് മൂന്നരയോടെയാണ് ദോഹയിലെ നയതന്ത്ര മേഖലയായ ലഗ്താഫിയയിൽ ഇസ്രയേൽ അപ്രതീക്ഷിത ആക്രമണം നടത്തിയത്. ആക്രമണത്തിൽ ആറുപേർ കൊല്ലപ്പെടുകയും സുരക്ഷ ഉദ്യോഗസ്ഥർക്കും സാധാരാണക്കാർക്കും പരിക്കേൽക്കുകയും ചെയ്തിരുന്നു. ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ അംഗങ്ങൾ താമസിച്ചിരുന്ന കെട്ടിടത്തിന് നേർക്കാണ് ആക്രമണം നടത്തിയതെന്നായിരുന്നു ഇസ്രയേലിന്റെ വാദം.