ജറുസലം: ഗാസയിൽ നടന്ന വ്യോമാക്രമണങ്ങൾ ഒരു തുടക്കം മാത്രമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഹമാസിനെ നശിപ്പിക്കുക, തീവ്രവാദികൾ തടവിലാക്കിയ എല്ലാ ബന്ദികളെയും മോചിപ്പിക്കുക ഈ ലക്ഷ്യങ്ങൾ പൂർത്തീയാക്കുന്നതുവരെ ഇസ്രയേൽ ആക്രമണവുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹംഅറിയിച്ചു. ബന്ദികളെ മോചിപ്പിക്കുന്നതിന് സൈനിക സമ്മർദം അനിവാര്യമാണെന്ന കാര്യം മുൻകാല സംഭവങ്ങൾ വ്യക്തമാക്കുന്നു. ഇതിനിടയിൽ എല്ലാ വെടിനിർത്തൽ ചർച്ചകളും നടക്കുമെന്നും നെതന്യാഹു പറഞ്ഞു.
വെടിനിർത്തൽ അവസാനിച്ചതിനു ശേഷവും ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തിയിരുന്നു. ആക്രമണത്തിൽ 404 പേർ കൊല്ലപ്പെടുകയും 562 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരിൽ കൂടുതലും കുട്ടികളാണ്. മൂന്നുഘട്ടമായി നടപ്പാക്കാൻ ധാരണയായ വെടിനിർത്തലിന്റെ ലംഘനമാണ് ആക്രമണമെന്ന് ഹമാസ് ആരോപിച്ചു.