ടെൽ അവീവ്: സമാധാന കരാർ ലംഘിച്ചു എന്ന ആരോപണത്തിന് പിന്നാലെ ഇസ്രായേൽ ഗാസയിൽ വൻ വ്യോമാക്രമണം നടത്തി. കഴിഞ്ഞ ദിവസം റഫയിൽ വെച്ച് ഹമാസിന്റെ നേതൃത്വത്തിൽ ഇസ്രായേൽ സൈനികർക്ക് നേർക്കുണ്ടായ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകാൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉത്തരവിട്ടതിനെ തുടർന്നാണ് ആക്രമണം. വ്യോമാക്രമണത്തിൽ ഗാസയിൽ ഇതുവരെ 30 പേർ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗാസയിലെ അൽ-ഷിഫ ആശുപത്രിയിൽ അടക്കം ഐ.ഡി.എഫ്. (ഇസ്രായേൽ പ്രതിരോധ സേന) ആക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്.(Israel launches massive airstrike in Gaza, 30 people reportedly killed)
ഹമാസ് തങ്ങളുടെ സൈനികരെ ആക്രമിച്ചത് യു.എസ്. മധ്യസ്ഥതയിൽ നിലവിൽ വന്ന വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇസ്രായേൽ പ്രതിരോധ സേന പ്രത്യാക്രമണം ആരംഭിച്ചത്.
അതേസമയം, മേഖലയിൽ വെടിനിർത്തൽ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് യു.എസ്. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പ്രതികരിച്ചു. വെടിനിർത്തൽ എന്നാൽ ചെറിയ ഏറ്റുമുട്ടലുകൾ ഉണ്ടാകില്ലെന്ന് അർത്ഥമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ഹമാസോ ഗാസയിലെ മറ്റാരെങ്കിലുമോ ആകാം. ഇസ്രായേൽ സൈനികനെ ആക്രമിച്ചതായി ഞങ്ങൾക്കറിയാം. ഇസ്രായേലികൾ പ്രതികരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. പക്ഷേ പ്രസിഡന്റ് ട്രംപിന്റെ സമാധാന കരാർ നിലനിൽക്കുമെന്ന് ഞാൻ കരുതുകയാണ്." അദ്ദേഹം പറഞ്ഞു.