ബാഗ്ദാദ്: പശ്ചിമേഷ്യയിൽ പടരുന്ന യുദ്ധം ഇറാഖിന്റെ ലോകകപ്പ് ഫുട്ബോൾ സ്വപ്നങ്ങൾക്കും തിരിച്ചടിയാകുന്നു (Iraq World Cup Playoffs 2026). ഈ വർഷം മെക്സിക്കോയിൽ നടക്കാനിരിക്കുന്ന ഇന്റർ കോൺഫെഡറേഷൻ പ്ലേ ഓഫ് മത്സരങ്ങളിൽ ഇറാഖ് പങ്കെടുക്കുന്ന കാര്യം അനിശ്ചിതത്വത്തിലായി. മേഖലയിലെ സംഘർഷത്തെത്തുടർന്ന് ഇറാഖിന്റെ വ്യോമപാത അടച്ചിട്ടിരിക്കുന്നതാണ് ടീമിന് തിരിച്ചടിയായത്.
മാർച്ച് 31-ന് മെക്സിക്കോയിലെ മോണ്ടെറിയിൽ വെച്ച് നടക്കുന്ന നിർണ്ണായക മത്സരത്തിൽ ഇറാഖ് കളിക്കേണ്ടതുണ്ട്. ബൊളീവിയ-സുരിനാം മത്സരത്തിലെ വിജയികളെയാണ് ഇറാഖ് നേരിടേണ്ടത്. എന്നാൽ വ്യോമഗതാഗതം തടസ്സപ്പെട്ടതോടെ കളിക്കാരെയും ഉദ്യോഗസ്ഥരെയും സമയത്തിന് മെക്സിക്കോയിൽ എത്തിക്കാൻ കഴിയുമോ എന്ന ആശങ്കയിലാണ് ഇറാഖ് ഫുട്ബോൾ അസോസിയേഷൻ. ലോകകപ്പിലെ രണ്ട് സ്ഥാനങ്ങൾ തീരുമാനിക്കുന്ന നിർണ്ണായക പോരാട്ടമാണിത്.
യാത്രാ തടസ്സങ്ങൾ പരിഹരിക്കാൻ അന്താരാഷ്ട്ര ഫുട്ബോൾ അധികൃതരുമായി ഇറാഖ് ചർച്ച നടത്തുന്നുണ്ടെങ്കിലും, യുദ്ധസാഹചര്യം വഷളാകുന്നത് പ്രതിസന്ധി വർദ്ധിപ്പിക്കുന്നു. ഇറാഖിന് പുറമെ മേഖലയിലെ മറ്റ് പല രാജ്യങ്ങളുടെയും കായിക മേഖലയെ ഈ സംഘർഷം ബാധിച്ചിട്ടുണ്ട്.

