ബെയ്ജിങ്: ഇറാന്റെ പുതിയ പരമോന്നത നേതാവായി ചുമതലയേറ്റ മുജ്തബ ഖമനേയിയെ ലക്ഷ്യംവെച്ചുകൊണ്ടുള്ള യുഎസ്-ഇസ്രായേൽ നീക്കങ്ങളെ ചൈന അപലപിച്ചു. ആയത്തുള്ള അലി ഖമനേയിയുടെ വധത്തിന് പിന്നാലെ ഇറാനിലുണ്ടായ നേതൃമാറ്റം ആ രാജ്യത്തിന്റെ ആഭ്യന്തര കാര്യമാണെന്നും അതിൽ പുറത്തുനിന്നുള്ള ഇടപെടലുകൾ അനുവദിക്കില്ലെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗുവാ ജിയാകൂൻ പറഞ്ഞു.(Iran’s constitutional process, China opposes targeting of Mojtaba Khamenei)
മൊജ്തബ ഖമനേയിയുടെ നിയമനം ഇറാന്റെ ഭരണഘടനാപരമായ പ്രക്രിയയിലൂടെയാണ് നടന്നത്. ന്യായീകരണം എന്തുതന്നെയായാലും മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് ചൈന അംഗീകരിക്കില്ല. ഇറാനെതിരെയുള്ള യുഎസ്-ഇസ്രായേൽ ആക്രമണങ്ങൾ നിയമവിരുദ്ധമാണ്. പടിഞ്ഞാറൻ ഏഷ്യയിൽ വർധിച്ചുവരുന്ന സംഘർഷങ്ങളിൽ ചൈന ആശങ്ക രേഖപ്പെടുത്തുകയും അടിയന്തര വെടിനിർത്തലിന് ആഹ്വാനം ചെയ്യുകയും ചെയ്തു.
മേഖലയിലെ തങ്ങളുടെ സാമ്പത്തിക താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി എല്ലാ കക്ഷികളും സംയമനം പാലിക്കണമെന്ന് ചൈന ആവശ്യപ്പെട്ടു. ഇറാനുമായുള്ള നയതന്ത്ര, സാമ്പത്തിക, സൈനിക ബന്ധം ചൈന കൂടുതൽ ശക്തമാക്കുകയാണ്. ഇറാന്റെ എണ്ണ ഉൽപ്പാദനത്തിന്റെ 80-90 ശതമാനവും വാങ്ങുന്നത് ചൈനയാണ്. 400 ബില്യൺ ഡോളറിന്റെ 25 വർഷത്തെ കരാർ നിലനിൽക്കുന്നതിനൊപ്പം കൂടുതൽ സാമ്പത്തിക സഹായങ്ങളും ചൈന വാഗ്ദാനം ചെയ്യുന്നു.

