കൊളംബോ: ശ്രീലങ്കൻ സമുദ്രപരിധിക്ക് തൊട്ടടുത്ത് വെച്ച് അപകടത്തിൽപ്പെട്ട ഇറാനിയൻ യുദ്ധക്കപ്പലിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെടുത്തു ( Iranian Frigate Sri Lanka Coast). ബുധനാഴ്ച ഉച്ചയോടെയാണ് കപ്പലിൽ നിന്ന് അപകട സന്ദേശം ലഭിച്ചത്. രക്ഷാപ്രവർത്തനം തുടരുകയാണെന്നും കപ്പലിലെ ജീവനക്കാരുടേതെന്ന് കരുതുന്ന മൃതദേഹങ്ങളാണ് കണ്ടെടുത്തതെന്നും ശ്രീലങ്കൻ നാവികസേനാ വക്താവ് അറിയിച്ചു.
കപ്പലിലുണ്ടായിരുന്ന 32 പേരെ നാവികസേന സുരക്ഷിതമായി കരക്കെത്തിച്ചു. ഇവരെ നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എത്രപേർ മരിച്ചുവെന്നത് സംബന്ധിച്ച ഔദ്യോഗിക കണക്കുകൾ നാവികസേന ഇതുവരെ പുറത്തുവിട്ടിട്ടില്ല. അപകടം നടന്ന സമയത്ത് പരിസരപ്രദേശങ്ങളിൽ മറ്റ് കപ്പലുകളൊന്നും ഉണ്ടായിരുന്നില്ലെന്നും നാവികസേന വ്യക്തമാക്കി.
ശ്രീലങ്കൻ നാവികസേനയുടെ നേതൃത്വത്തിൽ പ്രദേശത്ത് ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. ഇറാൻ-ഇസ്രായേൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇറാനിയൻ പടക്കപ്പലിന് സംഭവിച്ച അപകടത്തെ അതീവ ഗൗരവത്തോടെയാണ് അന്താരാഷ്ട്ര സമൂഹം നോക്കിക്കാണുന്നത്. സാങ്കേതിക തകരാറാണോ അതോ മറ്റ് ആക്രമണങ്ങളാണോ അപകടത്തിന് പിന്നിലെന്ന് വ്യക്തമായിട്ടില്ല. പരിക്കേറ്റവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ.

