

ടെഹ്‌റാൻ: ഇറാനിൽ ആഴ്ചകളായി തുടരുന്ന ജനകീയ പ്രക്ഷോഭങ്ങളെത്തുടർന്ന് ഏർപ്പെടുത്തിയ ഇന്റർനെറ്റ് നിരോധനം ഏതാനും ദിവസങ്ങൾക്കുള്ളിൽ പിൻവലിച്ചേക്കുമെന്ന് സൂചന (Iran Unrest). രാജ്യത്തെ സുരക്ഷാ സാഹചര്യം വിലയിരുത്തിയ ശേഷം ആശയവിനിമയ സംവിധാനങ്ങൾ പുനഃസ്ഥാപിക്കുമെന്ന് ഇറാൻ പാർലമെന്റിലെ മുതിർന്ന അംഗം ഇബ്രാഹിം അസീസി വ്യക്തമാക്കി. ഡിസംബർ അവസാനം ആരംഭിച്ച സാമ്പത്തിക പ്രതിസന്ധിക്കെതിരായ പ്രതിഷേധം പിന്നീട് ഭരണകൂടവിരുദ്ധ പ്രക്ഷോഭമായി മാറുകയായിരുന്നു. ഇതിനെ അടിച്ചമർത്താൻ ശക്തമായ നടപടികളാണ് ഭരണകൂടം സ്വീകരിച്ചത്.
ഇതിനിടെ, ഇറാന്റെ ഔദ്യോഗിക ടെലിവിഷൻ ചാനൽ ഹാക്ക് ചെയ്യപ്പെട്ടത് വലിയ വാർത്തയായി. ഞായറാഴ്ച രാത്രി വൈകിയാണ് ചാനലിൽ മിനിറ്റുകളോളം പ്രക്ഷോഭകാരികളെ പിന്തുണയ്ക്കുന്ന സന്ദേശങ്ങൾ സംപ്രേഷണം ചെയ്യപ്പെട്ടത്. മുൻ ഇറാൻ ഷായുടെ മകൻ റെസ പഹ്‌ലവിയുടെ പ്രസംഗവും ഇതിൽ ഉൾപ്പെട്ടിരുന്നു. സൈന്യം ജനങ്ങൾക്ക് നേരെ തോക്ക് ചൂഴ്ത്തരുതെന്നും വിപ്ലവത്തിൽ പങ്കുചേരണമെന്നും ആവശ്യപ്പെടുന്ന ദൃശ്യങ്ങളാണ് ഹാക്കർമാർ സംപ്രേഷണം ചെയ്തത്. ഇത് ഭരണകൂടത്തിന്റെ നിയന്ത്രണങ്ങളിൽ വന്ന വലിയ വിള്ളലായാണ് നിരീക്ഷകർ കാണുന്നത്.
പ്രക്ഷോഭങ്ങളിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 5,000 കടന്നതായാണ് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. ഇതിൽ 500 സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. കുർദിഷ് മേഖലകളിലാണ് ഏറ്റവും ശക്തമായ പ്രതിഷേധങ്ങൾ അരങ്ങേറിയത്. മനുഷ്യാവകാശ സംഘടനകൾ നൽകുന്ന കണക്കനുസരിച്ച് മരണസംഖ്യ 12,000 മുതൽ 20,000 വരെയാകാൻ സാധ്യതയുണ്ടെന്നാണ് സൂചന. 1979-ലെ ഇസ്‌ലാമിക് വിപ്ലവത്തിന് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ ആഭ്യന്തര പ്രക്ഷോഭമായി ഇത് മാറിക്കഴിഞ്ഞു.
Iranian authorities are considering lifting the nationwide internet blackout as anti-government protests appear to subside following a massive crackdown. Amid this instability, state television was briefly hacked on Sunday, broadcasting messages from exiled crown prince Reza Pahlavi calling for a revolt. Reports indicate a staggering death toll, with estimates ranging from 5,000 to over 12,000 people killed, marking the deadliest period of unrest in Iran since the 1979 Revolution.