ടെഹ്‌റാൻ: ഇറാനിലെ ഇസ്ഫഹാൻ പ്രവിശ്യയിൽ സൈനിക ഹെലികോപ്റ്റർ ജനത്തിരക്കുള്ള കമ്പോളത്തിലേക്ക് തകർന്നു വീണു ( Iran Military Helicopter Crash). അപകടത്തിൽ പൈലറ്റും കോ-പൈലറ്റും കമ്പോളത്തിലുണ്ടായിരുന്ന രണ്ട് വ്യാപാരികളും കൊല്ലപ്പെട്ടതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച പുലർച്ചെ ദോർചെ നഗരത്തിലെ പഴവർഗ വിപണിയിലേക്കാണ് ഹെലികോപ്റ്റർ വീണത്. തകർന്നു വീണതിന് പിന്നാലെ ഹെലികോപ്റ്ററിന് തീപിടിച്ചെങ്കിലും അഗ്നിശമന സേനയെത്തി തീയണച്ചു.
ഇറാന്റെ വ്യോമയാന സുരക്ഷാ മാനദണ്ഡങ്ങൾ പലപ്പോഴും വലിയ വിമർശനങ്ങൾ നേരിടുന്നുണ്ട്. 1979-ലെ ഇസ്ലാമിക വിപ്ലവത്തിന് മുൻപ് വാങ്ങിയ പഴഞ്ചൻ വിമാനങ്ങളും ഹെലികോപ്റ്ററുകളും മതിയായ അറ്റകുറ്റപ്പണികളോ സ്പെയർ പാർട്സുകളോ ഇല്ലാതെ ഉപയോഗിക്കുന്നതാണ് പലപ്പോഴും വലിയ അപകടങ്ങളിലേക്ക് നയിക്കുന്നത്. കഴിഞ്ഞ വാരം ഹമദാൻ പ്രവിശ്യയിൽ നടന്ന പരിശീലന പറക്കലിനിടെ എഫ്-4 യുദ്ധവിമാനം തകർന്ന് ഒരു പൈലറ്റ് കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ അപകടമുണ്ടായിരിക്കുന്നത്.
Summary: An Iranian Army helicopter crashed into a fruit market in Isfahan province, killing four people including both pilots and two merchants.

