വാഷിംഗ്ടൺ: ഇറാൻ ഭരണകൂടവുമായി അമേരിക്ക ചർച്ചകൾ നടത്തുകയാണെന്ന വെളിപ്പെടുത്തലുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അഭിമുഖത്തിലാണ് നയതന്ത്ര നീക്കങ്ങൾ നടക്കുന്നുണ്ടെന്ന് ട്രംപ് വ്യക്തമാക്കിയത്. എന്നാൽ ചർച്ചകൾ ഒരുവശത്ത് നടക്കുമ്പോഴും സൈനിക നടപടികളിൽ നിന്ന് പിന്നോട്ടില്ലെന്ന ശക്തമായ മുന്നറിയിപ്പും അദ്ദേഹം നൽകി.(Iran is talking, can’t say right now whether there will be a favorable decision, says Trump)
ഇറാൻ നമ്മളോട് സംസാരിക്കുന്നുണ്ടെന്നും അനുകൂലമായ തീരുമാനം ഉണ്ടാകുമോ എന്ന് ഇപ്പോൾ പറയാനാവില്ലെന്നും ട്രംപ് പറഞ്ഞു. വ്യോമാക്രമണങ്ങളെക്കുറിച്ചോ സൈനിക നീക്കങ്ങളെക്കുറിച്ചോ സഖ്യകക്ഷികളെപ്പോലും അറിയിച്ചിട്ടില്ല. സുരക്ഷാ കാരണങ്ങളാലാണ് പ്ലാനുകൾ രഹസ്യമാക്കി വെച്ചിരിക്കുന്നത്.
‘യുഎസ്എസ് എബ്രഹാം ലിങ്കൺ’ വിമാനവാഹിനിക്കപ്പലിന്റെ നേതൃത്വത്തിലുള്ള വൻ നാവിക വ്യൂഹം ഇറാൻ തീരത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. അമേരിക്കൻ സൈനിക വിന്യാസത്തിന് മറുപടിയായി ഇറാൻ തങ്ങളുടെ പ്രതിരോധം ശക്തമാക്കിയിട്ടുണ്ട്. ഉപഗ്രഹ ദൃശ്യങ്ങൾ പ്രകാരം ഇറാൻ തങ്ങളുടെ ആണവ കേന്ദ്രങ്ങൾ മണ്ണിനടിയിൽ കൂടുതൽ ആഴത്തിലേക്ക് മാറ്റുകയാണ്. ഇസ്ഫഹാനിലെ ആണവ കേന്ദ്രത്തിലേക്കുള്ള തുരങ്ക കവാടങ്ങൾ മണ്ണ് ഇട്ട് മൂടുന്നതായി കണ്ടെത്തലുണ്ട്. 60 ഡ്രോണുകളെ വഹിക്കാൻ ശേഷിയുള്ള ‘ഷാഹിദ് ബഗേരി’ എന്ന ഡ്രോൺ കാരിയർ ബന്ദർ അബ്ബാസ് തീരത്ത് ഇറാൻ സജ്ജമാക്കിയിട്ടുണ്ട്.

