ടെഹ്‌റാൻ: ഇറാനിലെ ഇന്റർനെറ്റ് സേവനങ്ങൾ പൂർണ്ണമായും തടസ്സപ്പെട്ടിട്ട് അഞ്ച് ദിവസം പിന്നിടുന്നു (Iran Internet Blackout 120 Hours). രാജ്യത്തെ ഇന്റർനെറ്റ് ഉപയോഗം സാധാരണ നിലയുടെ ഒരു ശതമാനത്തിലേക്ക് താഴ്ന്നതായി സൈബർ സുരക്ഷാ നിരീക്ഷണ സംഘടനയായ ‘നെറ്റ് ബ്ലോക്സ്’റിപ്പോർട്ട് ചെയ്തു. 120 മണിക്കൂറിലധികമായി തുടരുന്ന ഈ സമ്പൂർണ്ണ ബ്ലാക്ക് ഔട്ട് ഇറാാനിലെ ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്.
അന്താരാഷ്ട്ര തലത്തിലുള്ള ഇന്റർനെറ്റ് സേവനങ്ങൾ ഉപയോഗിക്കാൻ ശ്രമിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ ഭീഷണിപ്പെടുത്തുന്നതായും റിപ്പോർട്ടുകളുണ്ട്. ഇതോടെ രാജ്യം കടുത്ത നിയന്ത്രണങ്ങളിലേക്കും ഒറ്റപ്പെടലിലേക്കും നീങ്ങുകയാണെന്ന് നെറ്റ് ബ്ലോക്സ് മുന്നറിയിപ്പ് നൽകുന്നു. യുഎസ്-ഇസ്രായേൽ ആക്രമണങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ, വാർത്തകൾ പുറംലോകം അറിയാതിരിക്കാനും പ്രതിഷേധങ്ങൾ ഏകോപിപ്പിക്കുന്നത് തടയാനുമാണ് ഭരണകൂടത്തിന്റെ ഈ നീക്കമെന്ന് കരുതപ്പെടുന്നു.
ഇന്റർനെറ്റ് ലഭ്യമല്ലാത്തതിനാൽ ഇറാാനിലെ ആശുപത്രികൾ, ബാങ്കുകൾ, മറ്റ് അടിയന്തര സേവനങ്ങൾ എന്നിവയും വലിയ പ്രതിസന്ധിയിലാണ്. വിദേശ രാജ്യങ്ങളിലുള്ള ബന്ധുക്കളുമായി ആശയവിനിമയം നടത്താൻ കഴിയാത്തത് പ്രവാസികളെയും ആശങ്കയിലാക്കുന്നു. മേഖലയിലെ യുദ്ധസാഹചര്യം വഷളാകുന്നതിനിടെയുള്ള ഈ ഡിജിറ്റൽ ഉപരോധം ഇറാാനിലെ നിലവിലെ സാഹചര്യം അറിയുന്നതിന് തടസ്സമായി നിൽക്കുകയാണ്.
Summary: Iran’s near-total internet shutdown has exceeded 120 hours, with connectivity dropping to just 1% of ordinary levels, according to monitor Netblocks.

