ടെഹ്‌റാൻ: സർക്കാർ വിരുദ്ധ പ്രക്ഷോഭം അടിച്ചൊതുക്കുന്നതിന്റെ ഭാഗമായി ഇറാനിൽ ഇലോൺ മസ്‌കിന്റെ സ്റ്റാർലിങ്ക് ഇന്റർനെറ്റ് സേവനങ്ങളും ഭരണകൂടം തടഞ്ഞു. ഇന്റർനെറ്റും മൊബൈൽ സേവനങ്ങളും വിച്ഛേദിച്ചതിനെ മറികടക്കാൻ സ്പേസ് എക്സ് ലഭ്യമാക്കിയ സൗജന്യ ഉപഗ്രഹ ഇന്റർനെറ്റ് സേവനമാണ് ജാമറുകൾ ഉപയോഗിച്ച് ഇറാൻ സൈന്യം തടസ്സപ്പെടുത്തിയത്.(Iran government blocks free Starlink service, Army uses jammers)
ഇറാനിലെ പ്രതിഷേധക്കാർക്ക് ആശയവിനിമയത്തിന് സൗകര്യമൊരുക്കാൻ ഇലോൺ മസ്‌കിന്റെ സ്പേസ് എക്സ് വരിസംഖ്യ ഒഴിവാക്കി സൗജന്യ സേവനം നൽകിയിരുന്നു. റിസീവറുകളുള്ളവർക്ക് പണം നൽകാതെ ഇന്റർനെറ്റ് ഉപയോഗിക്കാനായിരുന്നു അവസരം.
സ്റ്റാർലിങ്ക് ലഭ്യമായി തുടങ്ങിയതോടെ ശക്തമായ ജാമറുകൾ ഉപയോഗിച്ച് സൈന്യം സിഗ്നലുകൾ തടയുകയായിരുന്നു. മണിക്കൂറുകൾക്കകം തന്നെ മസ്‌കിന്റെ നീക്കം ഇറാൻ സൈന്യം പൊളിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സ്റ്റാർലിങ്ക് ഉപയോഗിക്കുന്നത് ഇറാനിൽ ആറ് മാസം മുതൽ രണ്ട് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്. ഇത് ചാരപ്രവർത്തനമായി കണക്കാക്കിയാൽ വധശിക്ഷ വരെ നൽകാൻ ഭരണകൂടം തീരുമാനിച്ചതായും സൂചനയുണ്ട്.
ഇറാനിലെ ജനങ്ങൾക്ക് ഇന്റർനെറ്റ് ലഭ്യമാക്കാൻ ഇലോൺ മസ്‌കുമായി സംസാരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. പ്രതിഷേധക്കാർക്ക് സഹായം ഉടനെത്തുമെന്നും പ്രകടനങ്ങൾ തുടരണമെന്നും ട്രംപ് ആഹ്വാനം ചെയ്തു. ഇറാനിൽ ആഴ്ചകളായി തുടരുന്ന അടിച്ചമർത്തലിൽ ഏകദേശം 2,000 പേർ കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക കണക്കുകൾ.