ടെഹ്‌റാൻ: അമേരിക്കയുടെയും ഇസ്രായേലിന്റെയും ആക്രമണങ്ങൾ തുടരുന്നതിനിടയിലും രാജ്യത്തെ ഭരണപരമായ പ്രവർത്തനങ്ങൾ ഘട്ടംഘട്ടമായി പുനരാരംഭിക്കാൻ ഇറാൻ തീരുമാനിച്ചു (Iran Administrative Activities Restart). ടെഹ്‌റാൻ പ്രവിശ്യയിലെ എല്ലാ മന്ത്രാലയങ്ങളും സംഘടനകളും എക്സിക്യൂട്ടീവ് ബോഡികളും ഞായറാഴ്ച (മാർച്ച് 8) മുതൽ പ്രവർത്തനം തുടങ്ങും. ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്തിക്കൊണ്ടാണ് ഓഫീസുകൾ തുറക്കുന്നത്.
പുതിയ ഉത്തരവ് പ്രകാരം ആകെ ജീവനക്കാരുടെ 20 ശതമാനം പേർ മാത്രമേ ഓഫീസുകളിൽ നേരിട്ട് ഹാജരാകാൻ പാടുള്ളൂ. എന്നാൽ ടെഹ്‌റാൻ പ്രവിശ്യയിലെ എല്ലാ വനിതാ ജീവനക്കാരും വർക്ക് ഫ്രം ഹോം രീതിയിൽ ജോലി തുടരണമെന്നും നിർദ്ദേശമുണ്ട്. ചില ബാങ്കുകൾ തുറന്ന് പ്രവർത്തിക്കുമെങ്കിലും സേവന ദാതാക്കളായ മുൻസിപ്പാലിറ്റികൾ, മെഡിക്കൽ സെന്ററുകൾ, സൈന്യം, ക്രമസമാധാന വിഭാഗം, സുരക്ഷാ സ്ഥാപനങ്ങൾ എന്നിവയെ ഈ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഭരണപരമായ കാര്യക്ഷമത ഉറപ്പാക്കുന്നതിനായി ടെഹ്‌റാൻ പ്രവിശ്യയിലെ ഉയർന്ന ഉദ്യോഗസ്ഥരും മാനേജീരിയൽ റാങ്കിലുള്ളവരും നിർബന്ധമായും ഓഫീസുകളിൽ ഹാജരാകണം. യുദ്ധസാഹചര്യം നിലനിൽക്കുമ്പോഴും രാജ്യത്തെ ദൈനംദിന പ്രവർത്തനങ്ങൾ തടസ്സമില്ലാതെ കൊണ്ടുപോകാനാണ് ഇറാൻ ഭരണകൂടത്തിന്റെ നീക്കം.
Summary: Iran has announced a gradual restoration of administrative activities across Tehran Province starting Sunday, March 8, 2026, despite ongoing military conflict.

