

ജക്കാർത്ത: ഇന്തോനേഷ്യൻ പ്രതിരോധ മന്ത്രി സ്ജാഫ്രി സ്ജാംസൗദ്ദീനും പാകിസ്ഥാൻ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ സഹീർ അഹമ്മദ് ബാബർ സിദ്ദുവും തമ്മിൽ ഇസ്ലാമാബാദിൽ കൂടിക്കാഴ്ച നടത്തി. പാകിസ്ഥാന്റെ പ്രതിരോധ ഉൽപ്പന്നങ്ങൾ ആഗോള വിപണിയിൽ ശ്രദ്ധനേടുന്നതിനിടെയാണ് ഈ നീക്കം.(Indonesia and Pakistan to sign defense deal, 40 JF-17 aircraft may be purchased)
40-ലധികം ജെ.എഫ്-17 ബ്ലോക്ക്-III യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനെക്കുറിച്ചാണ് പ്രധാനമായും ചർച്ച നടന്നത്. കുറഞ്ഞ ചിലവിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന മൾട്ടി-റോൾ യുദ്ധവിമാനമാണിത്. നിരീക്ഷണത്തിനും കൃത്യമായ ലക്ഷ്യങ്ങൾ തകർക്കാനും ശേഷിയുള്ള പാകിസ്ഥാന്റെ 'ഷാപാർ' ഡ്രോണുകളിൽ ഇന്തോനേഷ്യ വലിയ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
ലിബിയ, സുഡാൻ, ബംഗ്ലാദേശ്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളുമായും പാകിസ്ഥാൻ പ്രതിരോധ കരാറുകൾക്ക് ശ്രമിക്കുന്നുണ്ട്. തങ്ങളുടെ വ്യോമസേനയെ ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായി ഇന്തോനേഷ്യ കഴിഞ്ഞ കുറച്ച് വർഷങ്ങളായി വലിയ നിക്ഷേപങ്ങളാണ് നടത്തുന്നത്. 2022-ൽ 42 റാഫേൽ വിമാനങ്ങൾക്കായി 8.1 ബില്യൺ ഡോളറിന്റെ കരാർ ഒപ്പിട്ടു. തുർക്കിയിൽ നിന്ന് 48 KAAN ഫൈറ്റർ ജെറ്റുകൾ വാങ്ങാനും തീരുമാനിച്ചു. അമേരിക്കയുടെ F-15EX, ചൈനയുടെ J-10 വിമാനങ്ങൾ എന്നിവ വാങ്ങുന്നതിനെക്കുറിച്ചും ഇന്തോനേഷ്യ ആലോചിക്കുന്നുണ്ട്.