വാഷിങ്ടൺ: റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ജോൺ റീഡിനെ പരാജയപ്പെടുത്തി ഇന്ത്യൻ വംശജയും ഡെമോക്രാറ്റുമായ ഗസാല ഹാഷ്മി വിർജീനിയ ലെഫ്റ്റനന്റ് ഗവർണർ തിരഞ്ഞെടുപ്പിൽ വിജയിച്ചു. ഈ ചരിത്ര വിജയം അമേരിക്കൻ രാഷ്ട്രീയത്തിലെ ഇന്ത്യൻ വംശജരുടെ മുന്നേറ്റത്തിലെ മറ്റൊരു നാഴികക്കല്ലാണ്.(Indian-origin Ghazala Hashmi elected as Virginia lieutenant governor)
2019-ൽ രാഷ്ട്രീയ പ്രവേശനം നടത്തിയ ഹാഷ്മി, അന്ന് സെനറ്റ് സീറ്റിൽ അട്ടിമറി ജയത്തോടെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. വിർജീനിയ സെനറ്റിൽ സേവനമനുഷ്ഠിക്കുന്ന ആദ്യത്തെ മുസ്ലീമും ആദ്യത്തെ ദക്ഷിണേഷ്യൻ അമേരിക്കക്കാരിയുമാണ് ഹാഷ്മി. 2024-ൽ സെനറ്റ് വിദ്യാഭ്യാസ, ആരോഗ്യ കമ്മിറ്റിയുടെ ചെയർപേഴ്സണായി അവർ തിരഞ്ഞെടുക്കപ്പെട്ടു. ലെഫ്റ്റനന്റ് ഗവർണറായി തിരഞ്ഞെടുക്കപ്പെട്ടതോടെ, അവരുടെ സെനറ്റ് സീറ്റിൽ ഒഴിവു വന്നിട്ടുണ്ട്.
1964-ൽ ഹൈദരാബാദിൽ സിയ ഹാഷ്മിയുടെയും തൻവീർ ഹാഷ്മിയുടെയും മകളായി ജനിച്ചു. മലക്പേട്ടിലെ അമ്മയുടെ മുത്തശ്ശിമാരുടെ വീട്ടിലായിരുന്നു കുട്ടിക്കാലം. നാല് വയസ്സുള്ളപ്പോൾ അമ്മയ്ക്കും മൂത്ത സഹോദരനുമൊപ്പം അമേരിക്കയിലേക്ക് കുടിയേറി. പിന്നീട് പിതാവിനൊപ്പം ജോർജിയയിലായിരുന്നു താമസം.
ഗസാല ഹാഷ്മി വാലിഡിക്ടോറിയനായി ഹൈസ്കൂൾ പൂർത്തിയാക്കി. ജോർജിയ സതേൺ യൂണിവേഴ്സിറ്റിയിൽ നിന്ന് ഓണേഴ്സ് ബിരുദവും അറ്റ്‌ലാന്റയിലെ എമോറി യൂണിവേഴ്സിറ്റിയിൽ നിന്ന് അമേരിക്കൻ സാഹിത്യത്തിൽ പിഎച്ച്.ഡിയും നേടി.
1991-ൽ ഭർത്താവ് അസ്ഹർ റഫീഖിനൊപ്പം റിച്ച്മണ്ടിലേക്ക് താമസം മാറി. ദമ്പതികൾക്ക് യാസ്മിൻ, നൂർ എന്നീ രണ്ട് പെൺമക്കളുണ്ട്. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് ഏകദേശം 30 വർഷത്തോളം ഹാഷ്മി പ്രൊഫസറായി സേവനമനുഷ്ഠിച്ചു. ആദ്യം റിച്ച്മണ്ട് സർവകലാശാലയിലും പിന്നീട് റെയ്നോൾഡ്‌സ് കമ്മ്യൂണിറ്റി കോളേജിലും പഠിപ്പിച്ചു.
റെയ്നോൾഡ്‌സ് കമ്മ്യൂണിറ്റി കോളേജിൽ സെന്റർ ഫോർ എക്സലൻസ് ഇൻ ടീച്ചിംഗ് ആൻഡ് ലേണിംഗിന്റെ (CETL) സ്ഥാപക ഡയറക്ടറായും അവർ പ്രവർത്തിച്ചിട്ടുണ്ട്. ഗസാലയുടെ പിതാവ് പ്രൊഫസർ സിയ ഹാഷ്മി അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റിയിലെ പൂർവ്വ വിദ്യാർത്ഥിയായിരുന്നു. ഇന്റർനാഷണൽ റിലേഷൻസിൽ പിഎച്ച്.ഡി. പൂർത്തിയാക്കിയ ശേഷം യൂണിവേഴ്സിറ്റി അധ്യാപന ജീവിതം ആരംഭിച്ചു. അദ്ദേഹം സ്ഥാപിച്ച സെന്റർ ഫോർ ഇന്റർനാഷണൽ സ്റ്റഡീസിന്റെ ഡയറക്ടറായാണ് വിരമിച്ചത്. അമ്മ തൻവീർ ഹാഷ്മി ഒസ്മാനിയ യൂണിവേഴ്സിറ്റി വനിതാ കോളേജിൽ നിന്നാണ് ബി.എ., ബി.എഡ്. ബിരുദങ്ങൾ നേടിയത്.