

ന്യൂഡൽഹി: പുതുവത്സര ദിനത്തിൽ പതിവുപോലെ തടവുകാരുടെ പട്ടിക പരസ്പരം കൈമാറി ഇന്ത്യയും പാകിസ്താനും. നയതന്ത്ര തലത്തിൽ നടന്ന ചർച്ചയിലൂടെയാണ് ഇരുരാജ്യങ്ങളും തങ്ങളുടെ കസ്റ്റഡിയിലുള്ള പൗരന്മാരുടെയും മത്സ്യത്തൊഴിലാളികളുടെയും വിവരങ്ങൾ പങ്കുവെച്ചത്. ശിക്ഷാ കാലാവധി പൂർത്തിയാക്കിയവരെ എത്രയും വേഗം മോചിപ്പിക്കണമെന്ന് ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടു.
കൈമാറിയ പട്ടികയിലെ വിവരങ്ങൾ:
വിഭാഗം, ഇന്ത്യയുടെ കസ്റ്റഡിയിലുള്ള പാക് പൗരന്മാർ, പാകിസ്താന്റെ കസ്റ്റഡിയിലുള്ള ഇന്ത്യൻ പൗരന്മാർ എന്നിങ്ങനെ
സിവിലിയൻ തടവുകാർ- 391- 58
മത്സ്യത്തൊഴിലാളികൾ- 33 -199
പാകിസ്താൻ കസ്റ്റഡിയിലുള്ള സിവിലിയൻ തടവുകാരെയും മത്സ്യത്തൊഴിലാളികളെയും അവരുടെ ബോട്ടുകളെയും എത്രയും വേഗം വിട്ടുനൽകണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. കൂടാതെ, കാണാതായ ഇന്ത്യൻ പ്രതിരോധ ഉദ്യോഗസ്ഥരെ കണ്ടെത്തി തിരിച്ചയക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ 167 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെയും സിവിലിയൻ തടവുകാരെയും വിട്ടയക്കുന്ന നടപടികൾ വേഗത്തിലാക്കാൻ പാകിസ്താനോട് നിർദ്ദേശിച്ചതായി മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
2008-ൽ ഒപ്പിട്ട കോൺസുലർ ആക്സസ് കരാർ പ്രകാരം എല്ലാ വർഷവും ജനുവരി 1-നും ജൂലൈ 1-നുമാണ് ഇരുരാജ്യങ്ങളും ഇത്തരത്തിൽ തടവുകാരുടെ പട്ടിക കൈമാറുന്നത്.