ഇസ്ലാമാബാദ്: തോഷഖാന കേസിൽ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഭാര്യ ബുഷ്‌റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ വിധിച്ചതിന് പിന്നാലെ പാകിസ്ഥാനിൽ വ്യാപക പ്രതിഷേധം. ഇമ്രാൻ ഖാന്റെ പാർട്ടിയായ പിടിഐ, ജമാഅത്തെ ഇസ്ലാമി എന്നിവർ സംയുക്തമായി പ്രഖ്യാപിച്ച പ്രതിഷേധ മാർച്ച് കണക്കിലെടുത്ത് പാകിസ്ഥാൻ സൈനിക തലസ്ഥാനമായ റാവൽപിണ്ടിയിൽ കനത്ത സുരക്ഷാ സജ്ജീകരണങ്ങൾ ഒരുക്കി.(Imran Khan sentenced to 17 years, Protest march in Pakistan)
അഴിമതിക്കേസുകൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയാണ് 73-കാരനായ ഇമ്രാൻ ഖാനും ഭാര്യക്കും ശിക്ഷ വിധിച്ചത്. ഔദ്യോഗിക പദവിയിലിരിക്കെ ലഭിച്ച വിദേശ സമ്മാനങ്ങൾ കുറഞ്ഞ വിലയ്ക്ക് കൈക്കലാക്കി മറിച്ചുവിറ്റു എന്നതാണ് കേസ്. 17 വർഷം തടവ് കൂടാതെ ഭീമമായ തുക പിഴയായും കോടതി വിധിച്ചിട്ടുണ്ട്. 2023 ഓഗസ്റ്റ് മുതൽ റാവൽപിണ്ടിയിലെ അഡിയാല ജയിലിലാണ് ഇമ്രാൻ ഖാൻ കഴിയുന്നത്.
ശിക്ഷാവിധി പുറത്തുവന്നതിന് തൊട്ടുപിന്നാലെ ഇമ്രാൻ ഖാന്റെ 'എക്സ്' ഹാൻഡിലിലൂടെ പ്രതിഷേധത്തിന് ആഹ്വാനം നൽകിയിരുന്നു. ഇതിനെത്തുടർന്ന് പാർട്ടി പ്രവർത്തകർ റാവൽപിണ്ടിയിലേക്ക് ഒഴുകിയെത്തുന്നത് തടയാൻ നഗരത്തിന്റെ അതിർത്തികൾ സൈന്യം അടച്ചു. പോലീസിനെ കൂടാതെ സൈനികരെയും അർദ്ധസൈനിക വിഭാഗങ്ങളെയും തെരുവിൽ വിന്യസിച്ചിട്ടുണ്ട്. ജനക്കൂട്ടം തടിച്ചുകൂടുന്നത് തടയാൻ പലയിടങ്ങളിലും നിരോധനാജ്ഞ ഏർപ്പെടുത്തി.