ഇസ്ലാമാബാദ്: കഴിഞ്ഞ മേയ് മാസത്തിൽ ഇന്ത്യ നടത്തിയ 'ഓപ്പറേഷൻ സിന്ദൂർ' സൈനിക നടപടിക്കിടെ ഉണ്ടായ നിർണ്ണായക നിമിഷങ്ങളെക്കുറിച്ച് വെളിപ്പെടുത്തി പാകിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി. ഇന്ത്യ ആക്രമണം തുടങ്ങിയപ്പോൾ സുരക്ഷിതമായ ബങ്കറിലേക്ക് മാറാൻ സൈനിക സെക്രട്ടറി തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ താൻ അത് നിരസിച്ചുവെന്നുമാണ് സർദാരി വെളിപ്പെടുത്തിയത്. മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുടെ 18-ാം ചരമവാർഷികത്തോടനുബന്ധിച്ച് ലാർക്കാനയിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.(I refused the request to move to the bunker, Pakistan President on Operation Sindoor)
"യുദ്ധം തുടങ്ങിയെന്നും ബങ്കറിലേക്ക് മാറണമെന്നും മിലിട്ടറി സെക്രട്ടറി ആവശ്യപ്പെട്ടു. എന്നാൽ നേതാക്കൾ മരിക്കേണ്ടത് ബങ്കറിലല്ല, യുദ്ധഭൂമിയിലാണെന്ന് പറഞ്ഞ് താൻ അത് നിരസിച്ചു" - സർദാരി പറഞ്ഞു. സൈനിക നടപടി തുടങ്ങുന്നതിന് നാല് ദിവസം മുൻപേ ഒരു യുദ്ധത്തിന് സാധ്യതയുണ്ടെന്ന് താൻ സൈന്യത്തിന് മുന്നറിയിപ്പ് നൽകിയിരുന്നതായും അദ്ദേഹം അവകാശപ്പെട്ടു.
പാക് സൈനിക മേധാവി ജനറൽ അസിം മുനീറിനെ ഫീൽഡ് മാർഷൽ പദവിയിലേക്ക് ഉയർത്തിയത് പിപിപി ആണെന്നും ഡൊണാൾഡ് ട്രംപ് പോലും അദ്ദേഹത്തെ പുകഴ്ത്തിയിട്ടുണ്ടെന്നും സർദാരി കൂട്ടിച്ചേർത്തു. ഇന്ത്യൻ ആക്രമണത്തിൽ നൂർ ഖാൻ വ്യോമതാവളത്തിന് നാശനഷ്ടങ്ങൾ സംഭവിച്ചുവെന്ന് എട്ട് മാസത്തെ നിഷേധത്തിന് ശേഷം പാകിസ്ഥാൻ ആദ്യമായി സമ്മതിച്ചു. മേയ് 10-ന് പുലർച്ചെ ഇന്ത്യ നടത്തിയ ആക്രമണത്തിൽ 80 ഡ്രോണുകൾ അയച്ചുവെന്നും അതിൽ ഒരെണ്ണം വ്യോമതാവളത്തിൽ പതിച്ചുവെന്നുമാണ് പാക് ഉപപ്രധാനമന്ത്രി ഇഷാഖ് ദാർ വ്യക്തമാക്കിയത്. വെടിനിർത്തലിനായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇടപെട്ടിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി.
2025 ഏപ്രിൽ 22-ന് പഹൽഗാമിൽ 26 സാധാരണക്കാർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് തിരിച്ചടിയായാണ് ഇന്ത്യ 'ഓപ്പറേഷൻ സിന്ദൂർ' ആരംഭിച്ചത്. പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകര കേന്ദ്രങ്ങൾ ആയിരുന്നു ലക്ഷ്യം. മേയ് 7-ന് ആരംഭിച്ച മിന്നലാക്രമണം നാല് ദിവസം നീണ്ടുനിന്നു. മേയ് 10-നാണ് നടപടികൾ അവസാനിച്ചത്.