ബുഡാപെസ്റ്റ്: രാജ്യാന്തര ക്രിമിനൽ കോടതിയിലെ (ഐസിസി) അംഗത്വം ഉപേക്ഷിക്കുന്നുവെന്ന് ഹംഗറി പ്രഖ്യാപിച്ചു. ഐസിസിയുടെ അറസ്റ്റ് വാറന്റുള്ള ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഇന്നലെ ഹംഗറി സന്ദർശിച്ചതിന് പിന്നാലെയാണു പ്രഖ്യാപനം. തീവ്ര വലതുപക്ഷ നിലപാടുകാരനായ ഹംഗറിയുടെ പ്രസിഡന്റ് വിക്ടർ ഒർബാന്റെ ക്ഷണം സ്വീകരിച്ചാണു നെതന്യാഹു ഇവിടെ എത്തിയത്.
ഗാസയിലെ യുദ്ധക്കുറ്റങ്ങളുടെ പേരിൽ കഴിഞ്ഞ നവംബറിലാണ് ജനീവ ആസ്ഥാനമായ രാജ്യാന്തര കോടതി നെതന്യാഹുവിന് അറസ്റ്റ് വാറന്റ് നൽകിയത്. നെതന്യാഹുവിനെ അറസ്റ്റ് ചെയ്തുകൈമാറാൻ ഐസിസിയുടെ സ്ഥാപക അംഗമായ ഹംഗറി ബാധ്യസ്ഥരാണെങ്കിലും കോടതി ഉത്തരവ് അംഗീകരിക്കില്ലെന്ന് ഒർബാൻ നേരത്തേ വ്യക്തമാക്കിയിരുന്നു. നെതന്യാഹുവിനു വാറന്റ് നൽകിയതോടെ ഐസിസി രാഷ്ട്രീയ കോടതിയായി മാറിയെന്നു ഒർബാൻ കുറ്റപ്പെടുത്തി. ഐസിസി വിടുന്ന ആദ്യ യൂറോപ്യൻ യൂണിയൻ രാജ്യമാണ് ഹംഗറി. ഐസിസിയിൽ 125 രാജ്യങ്ങളാണുള്ളത്. ഇന്ത്യ, ചൈന, യുഎസ് തുടങ്ങിയ രാജ്യങ്ങൾക്ക് അംഗത്വമില്ല.