ഇസ്ലാമാബാദ്: സിന്ധ് പ്രവിശ്യയിൽ ഹിന്ദു കർഷകനെ വെടിവച്ചു കൊന്നു. ജനുവരി 4-നാണ് ദാരുണമായ സംഭവം നടന്നത്. കർഷകനായ കൈലാഷ് കോഹ്‌ലിയെ ഭൂവുടമയായ സർഫറാസ് നിസാനി നെഞ്ചിൽ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.(Hindu farmer shot dead in Pakistan, Widespread protests)
മരണത്തിന് പിന്നാലെ ഗ്രാമവാസികളും ആക്ടിവിസ്റ്റുകളും പ്രധാന റോഡുകൾ ഉപരോധിച്ചു. പ്രതിയെ അറസ്റ്റ് ചെയ്യുന്നതുവരെ പ്രതിഷേധം തുടരുമെന്ന് അവർ പ്രഖ്യാപിച്ചു. 'പാകിസ്ഥാൻ ദാരാവർ ഇതേഹാദ്' പോലുള്ള ന്യൂനപക്ഷ അവകാശ സംഘടനകൾ പ്രതിഷേധത്തിന് നേതൃത്വം നൽകുന്നുണ്ട്. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് സംഘടനയുടെ ചെയർമാൻ ശിവ കാച്ചി ആരോപിച്ചു.
പ്രതിക്കെതിരെ കൊലപാതകക്കുറ്റത്തിന് പുറമെ തീവ്രവാദ വിരുദ്ധ നിയമപ്രകാരവും കേസെടുക്കണമെന്നും, കൊല്ലപ്പെട്ട കർഷകന്റെ കുടുംബത്തിന് സംരക്ഷണം നൽകണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ ഹിന്ദു വിഭാഗത്തിൽപ്പെട്ടവർക്കെതിരെ തുടർച്ചയായി ഉണ്ടാകുന്ന അക്രമങ്ങളിൽ അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.