ധാക്ക: ബംഗ്ലദേശിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരായ അക്രമങ്ങൾ തുടരുന്നതിനിടെ, ചിറ്റഗോങ്ങിൽ ഹിന്ദു യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു. ഓട്ടോറിക്ഷ ഡ്രൈവറായ സമീർ ദാസ് (28) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി ദഗൻഭുയാനിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.(Hindu Auto Driver Beaten To Death In Bangladesh)
സമീർ ദാസിനെ തടഞ്ഞുനിർത്തിയ അക്രമികൾ ക്രൂരമായി മർദിച്ച ശേഷം കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം സമീറിന്റെ ഓട്ടോറിക്ഷയുമായി പ്രതികൾ കടന്നുകളഞ്ഞു. ഇത് ആസൂത്രിതമായ കൊലപാതകമാണെന്നും നാടൻ ആയുധങ്ങൾ ഉപയോഗിച്ചാണ് കൃത്യം നടത്തിയതെന്നും പോലീസ് സ്ഥിരീകരിച്ചു. പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.
രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കെതിരെ വർദ്ധിച്ചുവരുന്ന മതവിവേചനത്തിലും അക്രമങ്ങളിലും മനുഷ്യാവകാശ സംഘടനയായ ബംഗ്ലദേശ് ഹിന്ദു ബുദ്ധിസ്റ്റ് ക്രിസ്ത്യൻ യൂണിറ്റി കൗൺസിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി. ന്യൂനപക്ഷങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ഭരണകൂടം പരാജയപ്പെടുകയാണെന്ന് സംഘടന കുറ്റപ്പെടുത്തി. ബംഗ്ലദേശിലെ സ്ഥിതിഗതികൾ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.