കാഠ്മണ്ഡു: ലോകത്തിന്റെ മൂന്നാം ധ്രുവം എന്നറിയപ്പെടുന്ന ഹിമാലയൻ മേഖലയിലെ ഹിമാനികൾ ആശങ്കാജനകമായ വേഗത്തിൽ ഉരുകിത്തീരുന്നതായി പുതിയ പഠന റിപ്പോർട്ട് (Himalayan Glacier Melting). 2000-മാണ്ടിന് മുൻപുള്ള കാലഘട്ടത്തെ അപേക്ഷിച്ച് നിലവിൽ ഹിമാനികൾ ഉരുകുന്നതിന്റെ വേഗത ഇരട്ടിയായതായാണ് കാഠ്മണ്ഡു ആസ്ഥാനമായുള്ള ഇന്റർനാഷണൽ സെന്റർ ഫോർ ഇന്റഗ്രേറ്റഡ് മൗണ്ടൻ ഡെവലപ്‌മെന്റ് (ICIMOD) പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. അഫ്ഗാനിസ്ഥാൻ മുതൽ മ്യാൻമർ വരെ വ്യാപിച്ചു കിടക്കുന്ന ഹിന്ദുക്കുഷ്-ഹിമാലയൻ മേഖലയിലെ മഞ്ഞുപാളികൾ ഉരുകുന്നത് ഏഷ്യയിലെ പത്തോളം പ്രധാന നദികളെയും അതുവഴി ഏകദേശം 200 കോടി ജനങ്ങളുടെ ജീവിതത്തെയും ബാധിക്കുമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
ആഗോളതാപനം മൂലം ഹിമാലയൻ മേഖലയിലെ മഞ്ഞുപാളികളുടെ കനം അതിവേഗം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. 2000-ത്തിന് മുൻപ് പ്രതിവർഷം ശരാശരി 34 സെന്റീമീറ്റർ മഞ്ഞാണ് ഉരുകിയിരുന്നതെങ്കിൽ, ഇപ്പോൾ അത് പ്രതിവർഷം 73 സെന്റീമീറ്ററായി വർധിച്ചിരിക്കുന്നു. 1975-ന് ശേഷം മാത്രം ഏകദേശം 27 മീറ്ററോളം കനമാണ് ഹിമാനികൾക്ക് നഷ്ടപ്പെട്ടത്. 1990-നും 2020-നും ഇടയിലുള്ള കാലയളവിൽ മാത്രം ഈ മേഖലയിലെ 12 ശതമാനം ഹിമാനികളും പൂർണ്ണമായും അപ്രത്യക്ഷമായതായും പഠനങ്ങൾ വ്യക്തമാക്കുന്നു. ഇത് കേവലം ദൂരെയുള്ള ഒരു പ്രശ്നമല്ലെന്നും നമ്മുടെ കൺമുന്നിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന വലിയൊരു പ്രതിസന്ധിയാണെന്നും ഐസിഐഎംഒഡി ഡയറക്ടർ ജനറൽ പേമ ഗ്യാംഷോ പറഞ്ഞു.
ഫോസിൽ ഇന്ധനങ്ങളുടെ കത്തലിലൂടെ പുറന്തള്ളപ്പെടുന്ന ബ്ലാക്ക് കാർബൺ പോലുള്ള മലിനീകരണ വസ്തുക്കൾ ഹിമാനികൾ ഉരുകുന്നതിന്റെ ആക്കം കൂട്ടുന്നുണ്ടെന്ന് ശാസ്ത്രജ്ഞനായ ഫാറൂഖ് അസം ചൂണ്ടിക്കാട്ടി. അന്തരീക്ഷ താപനില ഉയരുന്നത് കാരണം ഉരുകിപ്പോകുന്ന മഞ്ഞിന് പകരമായി പുതിയ മഞ്ഞുപാളികൾ രൂപപ്പെടാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്. ഇത് ഏഷ്യൻ വൻകരയുടെ ജലസുരക്ഷയെയും ഭക്ഷണലഭ്യതയെയും ഊർജ്ജോല്പാദനത്തെയും ഒരുപോലെ ബാധിക്കും. ഈ സാഹചര്യത്തിൽ മലിനീകരണം കുറയ്ക്കാനും കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെടാനുള്ള നടപടികൾ അടിയന്തരമായി സ്വീകരിക്കാനും ലോകരാഷ്ട്രങ്ങൾ തയ്യാറാകണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു.
Summary: Himalayan glaciers are melting twice as fast as in 2000, threatening the water security of billions of people. The ICIMOD report warns of a looming crisis as a significant portion of ice in the Hindu Kush-Himalayan range disappears.

