ഗാസ: ഗാസയിലെ ഹമാസ് ഉൾപ്പെടെയുള്ള എല്ലാ സായുധ ഗ്രൂപ്പുകളും പൂർണ്ണമായും ആയുധം ഉപേക്ഷിക്കണമെന്ന കർശന വ്യവസ്ഥയുമായി അമേരിക്ക പുതിയ സമാധാന പദ്ധതി അവതരിപ്പിച്ചു (Hamas Disarmament Plan). ഗാസയുടെ പുനർനിർമ്മാണം ആരംഭിക്കണമെങ്കിൽ ഹമാസ് നിരുപാധികം കീഴടങ്ങണമെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ‘ബോർഡ് ഓഫ് പീസ്’ (Board of Peace) മുന്നോട്ട് വെച്ചിട്ടുള്ള ആവശ്യം. എന്നാൽ ഇത് ഒരു സമാധാന ചർച്ചയല്ലെന്നും മറിച്ച് ഹമാസിനെ രാഷ്ട്രീയമായി ഇല്ലാതാക്കാനുള്ള തന്ത്രമാണെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.
അമേരിക്കൻ പദ്ധതിയലെ പ്രധാന നിർദ്ദേശങ്ങൾ
- നിരായുധീകരണം: ഹമാസും മറ്റ് സായുധ വിഭാഗങ്ങളും തങ്ങളുടെ പക്കലുള്ള വ്യക്തിഗത ആയുധങ്ങൾ പോലും കൈമാറണം. ഇതിന് പകരമായി മാത്രമേ ഇസ്രായേൽ സൈന്യം ഗാസയിൽ നിന്ന് പിന്മാറുകയും പുനർനിർമ്മാണം തുടങ്ങുകയും ചെയ്യൂ.
- അന്താരാഷ്ട്ര സേന: ഗാസയിലെ സുരക്ഷാ ചുമതലകൾക്കായി ഇന്തോനേഷ്യ, മൊറോക്കോ, കസാക്കിസ്ഥാൻ എന്നീ രാജ്യങ്ങളുടെ നേതൃത്വത്തിൽ ഒരു അന്താരാഷ്ട്ര സുരക്ഷാ സേനയെ (ISF) വിന്യസിക്കാൻ പദ്ധതിയുണ്ട്.
- പുനർനിർമ്മാണത്തിലെ വിവേചനം: ആയുധം ഉപേക്ഷിക്കാൻ തയ്യാറാകുന്ന മേഖലകൾക്ക് മാത്രം സഹായം നൽകുകയും അല്ലാത്ത ഇടങ്ങളെ ഒറ്റപ്പെടുത്തുകയും ചെയ്യുന്ന രീതിയാണ് അമേരിക്ക വിഭാവനം ചെയ്യുന്നത്.
ഹമാസിന്റെയും വിദഗ്ധരുടെയും നിലപാട്
അമേരിക്കയുടെ ഈ നീക്കം ഒരു വിട്ടുവീഴ്ചാ ചർച്ചയല്ല, മറിച്ച് ഒരു ഭീഷണി സന്ദേശമാണെന്ന് ഗാസയിലെ രാഷ്ട്രീയ നിരീക്ഷകനായ വെസാം അഫീഫ പറയുന്നു. ഇറാനുമായും ലെബനനുമായും അമേരിക്കയും ഇസ്രായേലും നടത്തുന്ന യുദ്ധത്തിന്റെ രാഷ്ട്രീയ വില ഗാസയിൽ നിന്ന് ഈടാക്കാനാണ് ട്രംപ് ഭരണകൂടം ശ്രമിക്കുന്നത്. ആയുധം ഉപേക്ഷിച്ചാൽ തങ്ങൾ കൂടുതൽ ദുർബലരാകുമെന്നും ഇസ്രായേൽ പിന്തുണയുള്ള പ്രാദേശിക ഗ്രൂപ്പുകൾ തങ്ങളെ വേട്ടയാടുമെന്നും ഹമാസ് ഭയപ്പെടുന്നു.
നിലവിൽ ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 72,000-ത്തിലധികം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇതിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. 14 ലക്ഷത്തിലധികം ആളുകൾ പലായനം ചെയ്ത് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്. പുനർനിർമ്മാണത്തിനായി 700 കോടി ഡോളറിന്റെ വാഗ്ദാനം ട്രംപ് മുന്നോട്ട് വെച്ചിട്ടുണ്ടെങ്കിലും അതിന്റെ ഒരു ചെറിയ ഭാഗം പോലും ഇതുവരെ ഗാസയിൽ എത്തിയിട്ടില്ല. ആദ്യം ഇസ്രായേൽ സൈന്യം പിന്മാറുകയും മാനുഷിക സഹായം ലഭ്യമാക്കുകയും ചെയ്തതിന് ശേഷം മാത്രമേ മറ്റ് ചർച്ചകൾക്ക് തയ്യാറുള്ളൂ എന്നാണ് ഹമാസിന്റെ നിലപാട്.
Summary
US envoys under the Trump administration have presented a plan demanding the complete disarmament of Hamas and allied groups as a condition for the reconstruction of Gaza and Israeli withdrawal. Experts describe this as a move for Hamas’s “political surrender.” The proposal suggests an International Stabilization Force led by nations like Indonesia and Morocco. However, Hamas and analysts view this as a one-sided ultimatum, arguing that Gaza is being forced to pay the political price for the ongoing regional war involving Iran and Lebanon.

