

സേലം: അമേരിക്കയിലെ ബ്രൗൺ യൂണിവേഴ്സിറ്റിയിൽ കഴിഞ്ഞ വാരാന്ത്യത്തിൽ നടന്ന കൂട്ടവെടിവെപ്പിലെ (Brown University shooting) പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. പോർച്ചുഗീസ് പൗരനായ ക്ലോഡിയോ നെവെസ് വലന്റെ (48) ആണ് ന്യൂ ഹാംഷെയറിലെ ഒരു സ്റ്റോറേജ് യൂണിറ്റിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെട്ടത്. ഇയാൾ മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (MIT) പ്രൊഫസറെ കൊലപ്പെടുത്തിയതായും അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
രണ്ട് പതിറ്റാണ്ട് മുമ്പ് ബ്രൗൺ യൂണിവേഴ്സിറ്റിയിൽ ഫിസിക്സ് പിഎച്ച്ഡി വിദ്യാർത്ഥിയായിരുന്നു വലന്റെ. വെടിവെപ്പ് നടന്ന കെട്ടിടത്തെക്കുറിച്ച് ഇയാൾക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നു. ബ്രൗൺ യൂണിവേഴ്സിറ്റിയിലെ ആക്രമണത്തിന് രണ്ട് ദിവസത്തിന് ശേഷം തിങ്കളാഴ്ച എംഐടി പ്രൊഫസറായ നുനോ ലൂറിറോയെ ഇയാൾ വെടിവെച്ച് കൊലപ്പെടുത്തിയതായി ബോസ്റ്റണിലെ ഉദ്യോഗസ്ഥർ പറഞ്ഞു. ഇരുവരും ലിസ്ബണിലെ ഒരേ സർവകലാശാലയിൽ പഠിച്ചവരാണെന്ന് കരുതപ്പെടുന്നു. ക്യാമ്പസിനുള്ളിലെ ബാത്ത്റൂമിൽ വെച്ച് ഒരാൾ വലന്റെയെ നേരികണ്ടിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണമാണ് ഇയാൾ വാടകയ്‌ക്കെടുത്ത കാറിലേക്കും തുടർന്ന് സ്റ്റോറേജ് യൂണിറ്റിലേക്കും പോലീസിനെ എത്തിച്ചത്.
ബ്രൗൺ യൂണിവേഴ്സിറ്റിയിലെ ആക്രമണത്തിൽ രണ്ട് വിദ്യാർത്ഥികൾ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. എന്നാൽ എന്തിനാണ് ഇയാൾ ഈ വിദ്യാർത്ഥികളെയും ക്ലാസ് മുറിയെയും ലക്ഷ്യം വെച്ചതെന്ന് ഇപ്പോഴും വ്യക്തമല്ല. അന്വേഷണം തുടരുകയാണെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമായാൽ പുറത്തുവിടുമെന്നും അധികൃതർ അറിയിച്ചു.
Claudio Neves Valente, the 48-year-old suspect in the Brown University mass shooting, was found dead of an apparent suicide in a New Hampshire storage unit. Investigators have also linked Valente, a former physics PhD student, to the murder of MIT professor Nuno Loureiro, who was killed shortly after the campus attack.