

കോപ്പൻഹേഗൻ: ലോകത്തെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലൻഡിനെച്ചൊല്ലി അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നു. ഗ്രീൻലൻഡ് സ്വന്തമാക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഡെന്മാർക്കിന്റെ പരമാധികാരത്തെ സംരക്ഷിക്കാൻ യൂറോപ്യൻ സഖ്യകക്ഷികൾ സൈനികമായി ഒന്നിച്ചിരിക്കുകയാണ്.
ബ്രിട്ടൻ, നെതർലൻഡ്‌സ്, ഫിൻലൻഡ്, സ്വീഡൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള സൈനിക സംഘങ്ങൾ ഗ്രീൻലൻഡിലെത്തിക്കഴിഞ്ഞു. മേഖലയിലെ യുഎസ് സ്വാധീനം തടയുകയാണ് ഇവരുടെ ലക്ഷ്യം. ഗ്രീൻലൻഡ് ഭൂമിയിൽ ആരെങ്കിലും അതിക്രമിച്ചു കയറിയാൽ മുൻകൂർ അനുമതി കൂടാതെ തന്നെ വെടിയുതിർക്കാൻ ഡെൻമാർക്ക് തങ്ങളുടെ സൈനികർക്ക് കർശന നിർദ്ദേശം നൽകി.
ഗ്രീൻലൻഡ് കൈമാറാൻ വിസമ്മതിക്കുന്ന രാജ്യങ്ങൾക്ക് മേൽ കനത്ത ഇറക്കുമതി തീരുവ ചുമത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഇത് യൂറോപ്യൻ രാജ്യങ്ങളെ പ്രകോപിപ്പിച്ചു.ഗ്രീൻലൻഡിന്റെ ഭൂമിശാസ്ത്രപരമായ പ്രാധാന്യവും പ്രകൃതിവിഭവങ്ങളുമാണ് ട്രംപിനെ ഈ നീക്കത്തിന് പ്രേരിപ്പിക്കുന്നത്. എന്നാൽ ഇത് തങ്ങളുടെ ആഭ്യന്തര കാര്യമാണെന്നും വിൽപ്പനയ്ക്കുള്ളതല്ലെന്നുമാണ് ഡെന്മാർക്കിന്റെ നിലപാട്.
എന്തുകൊണ്ട് ഗ്രീൻലൻഡ്?
പ്രതിരോധപരമായി അതീവ പ്രാധാന്യമുള്ള പ്രദേശമാണിത്. ധാതു നിക്ഷേപങ്ങളും ആർട്ടിക് മേഖലയിലെ പുതിയ കപ്പൽപ്പാതകളും നിയന്ത്രിക്കാൻ ഗ്രീൻലൻഡ് കൈവശപ്പെടുത്തുന്നത് വഴി അമേരിക്കയ്ക്ക് സാധിക്കും. എന്നാൽ നാറ്റോ (NATO) സഖ്യകക്ഷികൾക്കിടയിലെ ഈ ഭിന്നത ആഗോള സുരക്ഷയെത്തന്നെ ബാധിച്ചേക്കാം.