

ലണ്ടൻ: ഗ്രീൻലാൻഡിന് മേൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശവാദം ഉന്നയിച്ചതോടെ കടുത്ത പ്രതിരോധവുമായി യൂറോപ്യൻ രാജ്യങ്ങൾ. ഗ്രീൻലാൻഡിൽ ഡെൻമാർക്കിനുള്ള അധികാരം നിലനിർത്തുന്നതിനായി യുകെ, നെതർലൻഡ്‌സ്, ഫിൻലൻഡ്, സ്വീഡൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള സൈനിക സംഘം ഗ്രീൻലാൻഡിലെത്തി.(Greenland dispute, European countries to defend Trump)
സുരക്ഷാ നിരീക്ഷണം ലക്ഷ്യമിട്ടാണ് പ്രാഥമിക ഘട്ടത്തിൽ ആറ് രാജ്യങ്ങളിൽ നിന്നുള്ള സൈനികരെ അയച്ചിരിക്കുന്നത്. ഗ്രീൻലാൻഡ് മേഖലയിൽ റഷ്യൻ, ചൈനീസ് കപ്പലുകളുടെ സാന്നിധ്യം വർദ്ധിച്ചുവെന്ന അമേരിക്കയുടെ വാദം തള്ളിക്കളഞ്ഞ യൂറോപ്പ്, ഡെൻമാർക്കിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. ട്രംപിന്റെ ആരോപണങ്ങൾ പച്ചക്കള്ളമാണെന്നാണ് ഡെൻമാർക്കിന്റെ ഔദ്യോഗിക പ്രതികരണം.
ഗ്രീൻലാൻഡ് വിഷയത്തിൽ യൂറോപ്പിനെ സമ്മർദ്ദത്തിലാക്കാൻ സാമ്പത്തിക ഉപരോധങ്ങളുമായാണ് അമേരിക്ക രംഗത്തെത്തിയത്. ഡെൻമാർക്ക്, നോർവേ, സ്വീഡൻ, ഫ്രാൻസ്, ജർമ്മനി, യുകെ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് അമേരിക്ക 10 ശതമാനം അധിക തീരുവ ചുമത്തി.
അമേരിക്കയുടെ നീക്കത്തിന് മറുപടിയായി, ഇക്കഴിഞ്ഞ ജൂലൈയിൽ ഒപ്പുവെച്ച അറ്റ്ലാന്റിക് സമുദ്ര വ്യാപാര കരാർ യൂറോപ്യൻ പാർലമെന്റ് അടിയന്തരമായി നിർത്തിവെച്ചു. അമേരിക്കയും യൂറോപ്യൻ സഖ്യകക്ഷികളും തമ്മിലുള്ള ബന്ധത്തിൽ സമീപകാലത്തുണ്ടായ ഏറ്റവും വലിയ വിള്ളലായാണ് ഈ നീക്കങ്ങൾ വിലയിരുത്തപ്പെടുന്നത്.