

ബമാകോ: പശ്ചിമ ആഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യൻ പൗരന്മാരെ ആയുധധാരികൾ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്. പടിഞ്ഞാറൻ മാലിയിലെ കോബ്രിക്ക് സമീപം വ്യാഴാഴ്ചയാണ് സംഭവം നടന്നത്. രാജ്യത്തെ വൈദ്യുതീകരണ പദ്ധതികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കമ്പനിയിലെ തൊഴിലാളികളെയാണ് തട്ടിക്കൊണ്ടുപോയതെന്ന് കമ്പനിയും സുരക്ഷാ വൃത്തങ്ങളും സ്ഥിരീകരിച്ചു.
അഞ്ച് ഇന്ത്യൻ പൗരന്മാരെ തട്ടിക്കൊണ്ടുപോയതായി കമ്പനി സ്ഥിരീകരിച്ചെന്ന് എ.എഫ്.പി. വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.തട്ടിക്കൊണ്ടുപോകലിൻ്റെ ഉത്തരവാദിത്തം ഇതുവരെ ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല.അൽ-ഖ്വയ്ദയുമായും ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പുമായും ബന്ധമുള്ള ക്രിമിനൽ ഗ്രൂപ്പുകളാണ് തൊഴിലാളികളെ തട്ടിക്കൊണ്ടുപോയതെന്നാണ് റിപ്പോർട്ടുകൾ.
കമ്പനിയിൽ ജോലി ചെയ്യുന്ന മറ്റ് ഇന്ത്യക്കാരെ സുരക്ഷാ കാരണങ്ങളാൽ തലസ്ഥാനമായ ബമാകോയിലേക്ക് മാറ്റിയിട്ടുണ്ട്.
നിലവിൽ സൈനിക ഭരണകൂടത്തിനാണ് മാലിയുടെ നിയന്ത്രണം. 2012 മുതൽ അട്ടിമറികളും സംഘർഷങ്ങളും നിറഞ്ഞ രാജ്യമാണ് മാലി. ഇവിടെ വിദേശ പൗരന്മാരെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങൾ നിരവധി തവണ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.സെപ്തംബറിൽ ബമാകോയ്ക്ക് സമീപം തട്ടിക്കൊണ്ടുപോയ രണ്ട് എമിറാത്തി പൗരന്മാരെയും ഒരു ഇറാനിയനെയും 50 മില്യൺ ഡോളറിൻ്റെ മോചനദ്രവ്യം നൽകിയതിനെത്തുടർന്ന് കഴിഞ്ഞ ആഴ്ചയാണ് വിട്ടയച്ചത്.സുരക്ഷാ സാഹചര്യത്തിലെ അസ്ഥിരത രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്.