അബുജ: നൈജീരിയയുടെ വടക്കുകിഴക്കൻ നഗരമായ മൈഡുഗുരിയിൽ മുസ്ലീം പള്ളിയിലുണ്ടായ സ്ഫോടനത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. മൈഡുഗുരിയിലെ ഗാംബോറു മാർക്കറ്റിന് സമീപമുള്ള മസ്ജിദിൽ ബുധനാഴ്ച വൈകുന്നേരമാണ് ആക്രമണം നടന്നത്. സന്ധ്യാ നിസ്കാരത്തിനായി വിശ്വാസികൾ ഒത്തുകൂടിയ സമയത്തായിരുന്നു സ്ഫോടനം.(Explosion at mosque in Nigeria, 7 dead)
പ്രാർത്ഥനയ്ക്കിടയിൽ പള്ളിക്കുള്ളിൽ സ്ഥാപിച്ചിരുന്ന ബോംബ് പൊട്ടിത്തെറിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ഇതൊരു ചാവേറാക്രമണമാണോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. സ്ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയിരിക്കുകയാണ്. പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
ബോർണോ സ്റ്റേറ്റിന്റെ തലസ്ഥാനമായ മൈഡുഗുരി ഒരു കാലത്ത് കലാപങ്ങളുടെ കേന്ദ്രമായിരുന്നു. എന്നാൽ കഴിഞ്ഞ മൂന്ന് വർഷമായി നഗരത്തിൽ സമാധാനാന്തരീക്ഷം നിലനിന്നിരുന്നു. 2021-ലാണ് ഇതിനുമുമ്പ് നഗരത്തിൽ ഒരു വലിയ ആക്രമണം റിപ്പോർട്ട് ചെയ്തത്. വർഷങ്ങൾക്ക് ശേഷം വീണ്ടും നടന്ന ഈ സ്ഫോടനം നഗരത്തെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.
2009 മുതൽ ഈ മേഖലയിൽ തുടരുന്ന ആഭ്യന്തര കലാപങ്ങളിൽ ഇതുവരെ കുറഞ്ഞത് 40,000 പേർ കൊല്ലപ്പെട്ടതായാണ് ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഏകദേശം 20 ലക്ഷത്തോളം ആളുകൾക്ക് വീടുവിട്ട് പാലായനം ചെയ്യേണ്ടി വന്നു. നൈജീരിയയ്ക്ക് പുറമെ അയൽരാജ്യങ്ങളായ നൈജർ, ചാഡ്, കാമറൂൺ എന്നിവിടങ്ങളിലേക്കും ഈ കലാപത്തിന്റെ വ്യാപ്തി പടർന്നിട്ടുണ്ട്.