

വാഷിംഗ്ടൺ: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട രേഖകൾ പുറത്തുവിടുന്നതിൽ കാലതാമസം വരുത്തിയതിനെത്തുടർന്ന് യുഎസ് നീതിന്യായ വകുപ്പിനെതിരെ പ്രതിഷേധം ശക്തമാകുന്നു (Epstein Files). അറ്റോർണി ജനറൽ പാം ബോണ്ടിക്കെതിരെ 'കോണ്ടംപ്റ്റ് ഓഫ് കോൺഗ്രസ്' നടപടി സ്വീകരിക്കുമെന്ന് ഭരണ-പ്രതിപക്ഷാംഗങ്ങൾ മുന്നറിയിപ്പ് നൽകി. എപ്സ്റ്റീനുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഉടൻ പുറത്തുവിടണമെന്ന് മുൻ പ്രസിഡന്റ് ബിൽ ക്ലിന്റണും ആവശ്യപ്പെട്ടു.
കഴിഞ്ഞ വെള്ളിയാഴ്ച പുറത്തുവിട്ട ആയിരക്കണക്കിന് രേഖകളിൽ പലതും അവ്യക്തവും എഡിറ്റ് ചെയ്തതുമാണെന്നാണ് പ്രധാന ആരോപണം. 119 പേജുകളുള്ള ഗ്രാൻഡ് ജൂറി രേഖകൾ പൂർണ്ണമായും കറുത്ത മഷി ഉപയോഗിച്ച് മറച്ച നിലയിലാണെന്ന് ചൂണ്ടിക്കാട്ടി റിപ്പബ്ലിക്കൻ പ്രതിനിധി തോമസ് മാസ്സിയും ഡെമോക്രാറ്റിക് പ്രതിനിധി റോ ഖന്നയും രംഗത്തെത്തി. തങ്ങളുടെ രാഷ്ട്രീയ താൽപ്പര്യങ്ങൾ സംരക്ഷിക്കാനാണ് നീതിന്യായ വകുപ്പ് ശ്രമിക്കുന്നതെന്ന് ഇവർ കുറ്റപ്പെടുത്തി. ബോണ്ടി 30 ദിവസത്തിനകം രേഖകൾ പൂർണ്ണമായി നൽകിയില്ലെങ്കിൽ പ്രതിദിനം 5,000 ഡോളർ പിഴ ഈടാക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകാനാണ് ഇവരുടെ തീരുമാനം.
പുറത്തുവിട്ട രേഖകളിൽ ബിൽ ക്ലിന്റന്റെ നിരവധി ചിത്രങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ പാം ബോണ്ടി ആരെയോ സംരക്ഷിക്കാൻ വേണ്ടിയാണ് മറ്റ് രേഖകൾ പിടിച്ചുവെക്കുന്നതെന്നും താനുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ചിത്രങ്ങളും ഉടൻ പുറത്തുവിടണമെന്നും ക്ലിന്റന്റെ വക്താവ് ആവശ്യപ്പെട്ടു. അതേസമയം, ക്ലിന്റന്റെ ചിത്രങ്ങൾ പുറത്തുവരുന്നതിനോട് തനിക്ക് താൽപ്പര്യമില്ലെന്നും എന്നാൽ ഭരണനേട്ടങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇത്തരം വിവാദങ്ങൾ ഉപയോഗിക്കുന്നതെന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു.
എപ്സ്റ്റീന്റെ ക്രൂരതകൾക്ക് ഇരയായവരും നീതിന്യായ വകുപ്പിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഫയലുകൾ ഭാഗികമായി മാത്രം പുറത്തുവിട്ടത് നിയമലംഘനമാണെന്നും ഇത് കുറ്റവാളികളെ സംരക്ഷിക്കാനുള്ള നീക്കമാണെന്നും അവർ ആരോപിച്ചു. വരും ആഴ്ചകളിൽ കൂടുതൽ രേഖകൾ പുറത്തുവിടുമെന്ന് നീതിന്യായ വകുപ്പ് അറിയിച്ചിട്ടുണ്ടെങ്കിലും അവ്യക്തത തുടരുകയാണ്.
Bipartisan outrage is growing against the US Justice Department over its incomplete release of Jeffrey Epstein's files, with lawmakers threatening to hold Attorney General Pam Bondi in contempt of Congress. Former President Bill Clinton has demanded the immediate release of all documents and photos involving him, accusing the DOJ of "protecting someone." While the DOJ has released some materials, critics point out heavy redactions and missing context, leading to accusations of a cover-up by the administration.