ന്യൂഡൽഹി: ഇന്ത്യയുമായി ഒപ്പിടാൻ പോകുന്ന 114 റഫാൽ യുദ്ധവിമാനങ്ങളുടെ കരാറിനെതിരെയുള്ള വിമർശനങ്ങളെ തള്ളി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ (Emmanuel Macron India Rafale Deal Defence). ഈ കൂറ്റൻ പ്രതിരോധ കരാർ ഇന്ത്യയെ കൂടുതൽ കരുത്തയാക്കുമെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധം കൂടുതൽ ആഴത്തിലുള്ളതാക്കുമെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ‘സ്‌പെഷ്യൽ ഗ്ലോബൽ സ്ട്രാറ്റജിക് പാർട്‌ണർഷിപ്പിന്റെ’ ഭാഗമാണ് ഈ കരാറെന്ന് മാക്രോൺ വ്യക്തമാക്കി. ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിക്ക് മുൻഗണന നൽകിക്കൊണ്ട് 114 വിമാനങ്ങളിൽ ഭൂരിഭാഗവും ഇന്ത്യയിൽ തന്നെയാകും നിർമ്മിക്കുക. ഇത് ഇന്ത്യയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റഫാൽ വിമാനങ്ങളുടെ വിജയകരമായ മാതൃക മുങ്ങിക്കപ്പലുകളുടെ നിർമ്മാണത്തിലും ആവർത്തിക്കാൻ ഫ്രാൻസ് ആഗ്രഹിക്കുന്നതായും അദ്ദേഹം വെളിപ്പെടുത്തി. നിലവിൽ മൂന്ന് സ്‌കോർപീൻ മുങ്ങിക്കപ്പലുകൾ സംയുക്തമായി നിർമ്മിക്കുന്നതിനുള്ള ചർച്ചകളും പുരോഗമിക്കുകയാണ്.
3.25 ലക്ഷം കോടി രൂപയുടെ ഈ മെഗാ കരാറിന് പ്രതിരോധ മന്ത്രാലയം ഈ മാസം ആദ്യം അംഗീകാരം നൽകിയിരുന്നു. കരാർ പ്രകാരം 18 വിമാനങ്ങൾ ദസ്സോ ഏവിയേഷൻ നേരിട്ട് കൈമാറും, ബാക്കിയുള്ള 96 എണ്ണം ഇന്ത്യയിൽ തദ്ദേശീയമായി നിർമ്മിക്കും. ഇന്ത്യയുടെ തദ്ദേശീയ ആയുധങ്ങൾ റഫാലിൽ ഘടിപ്പിക്കാനുള്ള സാങ്കേതിക സഹായവും ഫ്രാൻസ് വാഗ്ദാനം ചെയ്തിട്ടുണ്ട്. സമാധാന ചർച്ചകളിൽ ഫ്രാൻസ് എന്നും ഇന്ത്യക്കൊപ്പം നിൽക്കുമെന്നും മേഖലയിലെ പ്രതിരോധ സന്തുലിതാവസ്ഥ നിലനിർത്താൻ ഈ വിമാനങ്ങൾ സഹായിക്കുമെന്നും മാക്രോൺ കൂട്ടിച്ചേർത്തു.
Summary: French President Emmanuel Macron defended India’s decision to procure 114 Rafale fighter jets, stating it will make the nation stronger and create numerous jobs.

