മാഞ്ചസ്റ്റർ: യുകെയിലെ മാഞ്ചസ്റ്ററിൽ ജൂത ദേവാലയത്തിനു മുന്നിലുണ്ടായ കത്തിയാക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു.മറ്റു മൂന്നുപേർക്ക് ഗുരുതരമായി പരുക്കേറ്റു. സിനഗോഗിന് മുന്നിലെ ജനക്കൂട്ടത്തിന് നേരെ കാറോടിച്ച് കയറ്റുകയായിരുന്നു. ജൂതരുടെ വിശേഷ ദിനമായ യോം കിപ്പൂരില്‍ രാവിലെ ഒമ്പതരയോടെയായിരുന്നു ആക്രമണം.
ബ്രിട്ടീഷ് സമയം 9.30നാണ് സംഭവം നടന്നത്. ആൾക്കൂട്ടത്തിനു നേരെ കാറോടിച്ചു കയറ്റിയ അക്രമി തുടർന്ന് ദേവാലയത്തിനു പുറത്തുണ്ടായിരുന്നവരെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. അക്രമിയെ പിന്നീട് പൊലീസ് വെടിവച്ചു കൊന്നു. അക്രമിയെ തിരിച്ചറിഞ്ഞിട്ടില്ല. പ്രതി ശരീരത്തിൽ ബോംബ് കെട്ടിവെച്ചിരുന്നതായി പൊലീസ് പറഞ്ഞു. ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
അതേ സമയം, ആക്രമണത്തെ യുകെ പ്രധാനമന്ത്രി കിയ സ്റ്റാമെർ അപലപിച്ചു. ജൂതരുടെ വിശുദ്ധ ദിനമായ യോം കിപ്പൂരിലാണ് ഇതുണ്ടായത് എന്നത് ആക്രമണത്തെ കൂടുതൽ പൈശാചികമാക്കുന്നുവെന്ന് സ്റ്റാമെർ പറഞ്ഞു. ആക്രമണത്തെ തുടർന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ ഡെന്മാർക്കിലേക്കുള്ള യാത്ര മാറ്റിവെച്ചു.