ദുബായ്: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥ കണക്കിലെടുത്ത് യുഎഇയിൽ ഈ വർഷത്തെ ഈദ് നമസ്കാരം പള്ളികൾക്കുള്ളിൽ മാത്രമായി പരിമിതപ്പെടുത്തി. തുറസ്സായ സ്ഥലങ്ങളിലെ ഈദ്ഗാഹുകളോ മറ്റ് പൊതു നമസ്കാരങ്ങളോ ഇത്തവണ ഉണ്ടാകില്ലെന്ന് ജനറൽ അതോറിറ്റി ഓഫ് ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് എൻഡോവ്‌മെന്റ്സ് അറിയിച്ചു. ഖത്തറിലും സമാനമായ രീതിയിൽ അടച്ച പള്ളികളിൽ മാത്രമേ നമസ്കാരം അനുവദിക്കൂ എന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.(Eid prayers in the UAE this time only in mosques)
ഇറാനിൽ നിന്നുള്ള മിസൈലുകളും ഡ്രോണുകളും യുഎഇയുടെ വ്യോമപ്രതിരോധ സംവിധാനം വിജയകരമായി തടഞ്ഞതിനെത്തുടർന്നാണ് ശബ്ദമുണ്ടായതെന്ന് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. നഗരത്തിന് മുകളിൽ വ്യോമപ്രതിരോധ സംവിധാനങ്ങൾ സജീവമാണെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും അധികൃതർ അറിയിച്ചു. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ദുബായ് വിമാനത്താവളത്തിന്റെ പ്രവർത്തനം നേരത്തെ താൽക്കാലികമായി നിർത്തിവെച്ചിരുന്നു.
തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം സുരക്ഷിതമാക്കാൻ യുഎസ് നയിക്കുന്ന അന്താരാഷ്ട്ര സഖ്യത്തിൽ യുഎഇ പങ്കാളിയായേക്കും. യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗർഗാഷ് ഒരു ഓൺലൈൻ ചർച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

