

വെനസ്വേലയുടെ തീരത്ത് അമേരിക്ക നടത്തിയ 'ഡബിൾ ടാപ്' (Double Tap Attack) ആക്രമണത്തിൽ തകർന്ന കപ്പൽ പുറപ്പെട്ടത് അമേരിക്കയിലേക്ക് അല്ലെന്ന് റിപ്പോർട്ട്. തകർന്ന കപ്പലിലുണ്ടായിരുന്നവർ മറ്റൊരു കപ്പലിലേക്ക് ലഹരി കൈമാറാൻ സുരിനാമിലേക്ക് പോവുകയായിരുന്നു എന്നാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്.
ഓപ്പറേഷന് മേൽനോട്ടം വഹിച്ച അഡ്മിറൽ ഫ്രാങ്ക് ബ്രാഡ്ലി വ്യാഴാഴ്ച നിയമസഭാംഗങ്ങളോട് നടത്തിയ വിശദീകരണത്തിലാണ് ട്രംപ് ഭരണകൂടത്തിന്റെ മുൻ വാദങ്ങളെ തള്ളിക്കളയുന്ന വിവരങ്ങൾ പുറത്തുവന്നത്. ലഹരി മറ്റൊരു കപ്പലിലേക്ക് കൈമാറാൻ പോവുന്നുവെന്ന ഇന്റലിജൻസ് വിവരമായിരുന്നു അമേരിക്കയ്ക്ക് ലഭിച്ചിരുന്നത്.
ലഹരി കൈമാറ്റം ചെയ്യേണ്ടിയിരുന്ന രണ്ടാമത്തെ കപ്പൽ കണ്ടെത്താൻ സൈന്യത്തിന് സാധിച്ചിരുന്നില്ല. ആ കപ്പൽ ഇപ്പോഴും സുരിനാമിൽ നിന്ന് അമേരിക്കയിലേക്ക് എത്തിപ്പെടാൻ സാധ്യതയുണ്ടെന്നും ഫ്രാങ്ക് ബ്രാഡ്ലി വാദിക്കുന്നു. അതേസമയം, അമേരിക്കയിലേക്കല്ല പുറപ്പെട്ടതെങ്കിൽ പോലും ചെറിയ ബോട്ട് ആക്രമിച്ചതിനെ അദ്ദേഹം ന്യായീകരിക്കുകയും ചെയ്തു. സുരിനാമിൽ നിന്ന് പ്രധാനമായും ലഹരി എത്തുന്നത് യൂറോപ്യൻ മാർക്കറ്റുകളിലേക്കാണ്.
ആക്രമണം കപ്പലിലുണ്ടായിരുന്ന എല്ലാവരെയും കൊല്ലാൻ തക്കവിധം ശക്തമായിരുന്നുവെന്ന നാവികസേനാ അഡ്മിറലിന്റെ വെളിപ്പെടുത്തൽ ട്രംപ് സർക്കാരിനെതിരെ വീണ്ടും വിമർശനമുയർത്താൻ കാരണമായി. ആക്രമണത്തിന് പിന്നാലെ, ട്രിനിനാഡിലേക്ക് പുറപ്പെട്ട ബോട്ട് ആക്രമിച്ചുവെന്ന് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ വിശദീകരിച്ചപ്പോൾ, അമേരിക്കയിലേക്ക് പുറപ്പെട്ട ഭീകരവാദികളുടെ കപ്പലാണ് തകർത്തതെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
എന്നാൽ, അമേരിക്കൻ സൈന്യത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞ കപ്പൽ ആക്രമണത്തിന് മുൻപ് ഗതി മാറ്റിയതായുമാണ് അഡ്മിറൽ ഫ്രാങ്ക് ബ്രാഡ്ലി വ്യക്തമാക്കിയത്. അമേരിക്കൻ സൈന്യം നാല് തവണയാണ് ഈ കപ്പലിനെ ആക്രമിച്ചത്. ആദ്യ ആക്രമണത്തിൽ കപ്പൽ നടുവെ പിളർന്നു. തകർന്ന ഭാഗത്ത് തൂങ്ങിക്കിടക്കുകയായിരുന്ന രണ്ട് പേർക്ക് നേരെ രണ്ടും മൂന്നും നാലും ആക്രമണങ്ങൾ തുടർച്ചയായി നടത്തുകയായിരുന്നു. പിന്നാലെ കപ്പൽ പൂർണമായി മുങ്ങുകയും കപ്പലിലുണ്ടായിരുന്ന 11 പേരും കൊല്ലപ്പെടുകയും ചെയ്തു.
കീഴടങ്ങാനുള്ള ശ്രമം പോലും പരിഗണിക്കാതെയായിരുന്നു ആക്രമണം എന്ന വിമർശനം വ്യാപകമായെങ്കിലും, ഇതിനോട് പെന്റഗൺ പ്രതികരിച്ചിട്ടില്ല. കപ്പലിലുണ്ടായിരുന്ന 11 പേരെയും കൊല്ലാൻ തക്കവിധം ശക്തമായിരുന്നു ആക്രമണം എന്ന് ധാരണയുണ്ടായിരുന്നുവെങ്കിലും, എല്ലാവരെയും കൊല്ലാൻ നിർദ്ദേശം നൽകിയിരുന്നില്ലെന്നും കീഴടങ്ങുന്നവരെ കൊല്ലരുതെന്ന് നിർദ്ദേശിച്ചിരുന്നുവെന്നും ഫ്രാങ്ക് ബ്രാഡ്ലി സഭയെ അറിയിച്ചു.
A US Navy Admiral has countered claims made by the Trump administration, revealing that the vessel sunk in a "double tap" attack off the coast of Venezuela in September was headed to Suriname to transfer drugs to another vessel, not the US. Admiral Frank Bradley, who oversaw the operation, explained that the intelligence suggested a drug handover.