വാഷിങ്ടൻ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അടുത്ത മാസം സൗദി അറേബ്യ സന്ദർശിക്കും. അധികാരത്തിൽ എത്തിയതിനു ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ വിദേശ യാത്രയാണിത്. ട്രംപ് തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ‘‘അടുത്ത മാസം ആകാം, ഒരുപക്ഷേ അൽപം വൈകിയായിരിക്കാം. ഖത്തറിലേക്കും പോകുന്നുണ്ട്. കൂടാതെ മറ്റ് രണ്ടു രാജ്യങ്ങളിലേക്കും പോകും. യുഎഇ വളരെ പ്രധാനമാണ്. യുഎഇയിലേക്കും ഖത്തറിലേക്കും പോകും’’ – ട്രംപ് പറഞ്ഞു. പശ്ചിമേഷ്യൻ രാജ്യങ്ങളുമായി തനിക്ക് നല്ല ബന്ധമാണ് ഉള്ളതെന്നും ട്രംപ് കൂട്ടിച്ചേർത്തു.
2017 ൽ പ്രസിഡന്റായ ശേഷം ട്രംപ് ആദ്യ വിദേശ സന്ദർശനം നടത്തിയത് സൗദി അറേബ്യയിലേക്കായിരുന്നു. തന്റെ ആദ്യ ഭരണകാലത്ത് അദ്ദേഹം റിയാദുമായി അടുത്ത ബന്ധം സ്ഥാപിച്ചിരുന്നു. റഷ്യയും യുക്രെയ്‌നും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള യുഎസിന്റെ ശ്രമങ്ങളിൽ സൗദി അറേബ്യ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.
യുഎസും റഷ്യയും തമ്മിലുള്ള മധ്യസ്ഥ ചർച്ചകൾക്ക് ആതിഥേയത്വം വഹിച്ചത് സൗദി ആയിരുന്നു. തുടർന്ന് യുഎസും യുക്രെയ്‌നും തമ്മിലും ചർച്ച നടന്നു. ഏപ്രിൽ 27നാണ് ട്രംപ് സൗദി സന്ദർശിക്കാനിരുന്നത്. പിന്നീട് വൈറ്റ്ഹൗസ് അത് മേയ് മാസത്തിലേക്ക് മാറ്റുകയായിരുന്നു എന്നാണ് റിപ്പോർട്ട്.