പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ഭൂട്ടാന്‍ ഉള്‍പ്പടെയുള്ള 41 രാജ്യങ്ങളിലെ പൗരന്മാര്‍ അമേരിക്കയിലേക്ക് വരുന്നത് വിലക്കാനൊരുങ്ങി ഡോണള്‍ഡ് ട്രംപ് ഭരണകൂടം. ഡോണള്‍ഡ് ട്രംപിന്റെ ഒന്നാം ടേമില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളേക്കാള്‍ വിശാലമായിക്കും പുത്തൻ നിയന്ത്രണങ്ങളെന്ന് റോയ്‌റ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒന്നാമൂഴത്തില്‍ ഏഴ് മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാർക്കാണ് ട്രംപ് ഭരണകൂടം വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
രാജ്യങ്ങളെ മൂന്ന് ഗ്രൂപ്പുകളായി തരം തിരിച്ചായിരിക്കും വിലക്ക് ഏര്‍പ്പെടുത്തുക. അഫ്ഗാനിസ്ഥാന്‍, സിറിയ, ക്യൂബ, ഉത്തര കൊറിയ തുടങ്ങിയ 10 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് പൂര്‍ണമായ യാത്രാവിലക്കും വിസ സസ്‌പെന്‍ഷനും ഏര്‍പ്പെടുത്തും. ഈ രാജ്യങ്ങള്‍ ഒന്നാമത്തെ ഗ്രൂപ്പിലാണ് ഉള്ളത്. എറിട്രീയ, ഹൈതി, ലാവോസ്, മ്യാന്‍മര്‍, ദക്ഷിണ സുഡാന്‍ എന്നീ അഞ്ച് രാജ്യങ്ങളാണ് രണ്ടാമത്തെ ഗ്രൂപ്പില്‍ വരുന്നത്. ടൂറിസ്റ്റ് വിസ, സ്റ്റുഡന്റ് വിസ, ഇമിഗ്രന്റ് വിസ എന്നിവയിലായിരിക്കും ഈ രാജ്യങ്ങള്‍ക്കുള്ള വിലക്ക്. പാകികിസ്ഥാന്‍ ഉള്‍പ്പടെ 26 രാജ്യങ്ങളാണ് മൂന്നാമത്തെ ഗ്രൂപ്പില്‍ എത്തുന്നത്. ഭാഗികമായി ഇവര്‍ക്ക് വിസ നല്‍കുന്നത് നിര്‍ത്തിവെക്കാനാണ് ആലോചന.