

വാഷിങ്ടൺ: നൈജീരിയയിൽ സാധ്യമായ സൈനിക നടപടിക്ക് തയ്യാറെടുക്കാൻ പ്രതിരോധ വകുപ്പിന് (പെൻ്റഗൺ) നിർദ്ദേശം നൽകിയതായി യു.എസ്. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. നൈജീരിയയിൽ ക്രിസ്ത്യാനികൾക്കുനേരെ അതിക്രമങ്ങൾ തുടരുകയാണെന്നും ക്രിസ്ത്യൻ ജനതയെ സംരക്ഷിക്കാൻ തയ്യാറാണെന്നും കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നടപടികൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.(Donald Trump orders military action in Nigeria, Will protect Christians)
നൈജീരിയയിൽ ക്രിസ്ത്യാനികളുടെ 'കൂട്ടക്കൊല' നടക്കുകയാണെന്ന് ട്രംപ് ആരോപിച്ചു. അമേരിക്ക 'നൈജീരിയയ്ക്കുള്ള എല്ലാ സഹായങ്ങളും ഉടൻ നിർത്തലാക്കുമെന്നും' ട്രംപ് അറിയിച്ചു.
"ഈ ഭീകരമായ അതിക്രമങ്ങൾ നടത്തുന്ന ഭീകരവാദികളെ പൂർണ്ണമായും തുടച്ചുനീക്കാൻ, ആ രാജ്യത്തേക്ക്" അമേരിക്ക 'തോക്കുകളുമായി ഇരച്ചുകയറിയേക്കാം" എന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
അതേസമയം, നൈജീരിയയിലെ അക്രമങ്ങൾക്ക് പല ഘടകങ്ങൾ കാരണമാകുന്നുണ്ടെന്ന് റിപ്പോർട്ട് ചെയ്യുന്നു. തീവ്ര ഇസ്ലാമിസ്റ്റുകളുടെ ആക്രമണങ്ങൾക്ക് ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഒരുപോലെ ഇരയായിട്ടുണ്ട്. പരിമിതമായ വിഭവങ്ങളെച്ചൊല്ലിയും സാമുദായികവും വംശീയവുമായ സംഘർഷങ്ങളും രാജ്യത്തെ അക്രമങ്ങളുടെ ഭാഗമാണെന്നും റിപ്പോർട്ടിൽ പറയുന്നു.