ബെസാൻകോൺ: രക്ഷകന്റെ കുപ്പായമിട്ട് രോഗികൾക്ക് വിഷം നൽകി കൊലപ്പെടുത്തിയ ഡോക്ടർ ഫ്രെഡറിക് ഫാഷിയേറിന് കോടതി ജീവപര്യന്തം തടവ് വിധിച്ചു. 30 ഓളം രോഗികളെ വിഷം കുത്തിവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായാണ് കണ്ടെത്തിയത്. ഇതിൽ നാല് വയസ്സുകാരൻ മുതൽ 89 വയസ്സുകാരൻ വരെയുള്ള 12 പേർ മരണപ്പെട്ടു. 22 വർഷം ഇയാൾ നിർബന്ധിത തടവ് അനുഭവിക്കണം.(Doctor who killed 12 people in France sentenced to life in prison)
അനസ്തേഷ്യ നൽകുന്ന ഇൻഫ്യൂഷൻ ബാഗുകളിൽ മാരകമായ പൊട്ടാസ്യം ക്ലോറൈഡും അഡ്രിനാലിനും രഹസ്യമായി കലർത്തുന്നതായിരുന്നു ഇയാളുടെ രീതി. ശസ്ത്രക്രിയയ്ക്കിടെ രോഗികൾക്ക് ഹൃദയാഘാതമുണ്ടാകുമ്പോൾ മറ്റ് ഡോക്ടർമാർ പകച്ചുനിൽക്കും. ഈ സമയം ഓടിയെത്തുന്ന ഫ്രെഡറിക് കൃത്യമായ ആന്റിഡോട്ടുകൾ നൽകി രോഗിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരും. ഇതിലൂടെ ലഭിക്കുന്ന പ്രശംസയും 'അസാമാന്യ വൈഭവമുള്ള ഡോക്ടർ' എന്ന ഖ്യാതിയുമായിരുന്നു ഇയാളുടെ ലഹരി.
തനിക്ക് വ്യക്തിപരമായ വൈരാഗ്യമുള്ള മറ്റ് സർജന്മാരുടെ രോഗികളെയാണ് ഇയാൾ കൂടുതലായും ലക്ഷ്യം വെച്ചിരുന്നത്. അവരെ കുഴപ്പത്തിലാക്കുന്നതും ഇയാൾ ആസ്വദിച്ചിരുന്നു. 2008 മുതൽ 2017 വരെയുള്ള കാലയളവിലാണ് ഈ ക്രൂരകൃത്യങ്ങൾ നടന്നത്. 2017-ൽ നടുവേദനയ്ക്ക് ശസ്ത്രക്രിയയ്ക്കെത്തിയ ഒരു സ്ത്രീക്ക് ഹൃദയാഘാതമുണ്ടായപ്പോൾ നടത്തിയ പരിശോധനയിലാണ് ഇൻഫ്യൂഷൻ ബാഗിൽ പൊട്ടാസ്യം ക്ലോറൈഡിന്റെ സാന്നിധ്യം കണ്ടെത്തിയത്. സമാനമായ രീതിയിലുള്ള മരണങ്ങൾ മുൻപും നടന്നതായി ശ്രദ്ധയിൽപ്പെട്ടതോടെ പോലീസ് അന്വേഷണം ഊർജ്ജിതമാക്കുകയും ഫ്രെഡറിക് കുടുങ്ങുകയുമായിരുന്നു.
പ്രോസിക്യൂഷൻ ഇയാളെ 'കൊലപാതകി' എന്നും ഇയാൾ ജോലി ചെയ്തിരുന്ന ക്ലിനിക്കിനെ 'ശ്മശാനം' എന്നുമാണ് വിശേഷിപ്പിച്ചത്. രക്ഷപ്പെട്ട 18 രോഗികൾ അതീവ ഗുരുതരാവസ്ഥ തരണം ചെയ്താണ് ജീവിതത്തിലേക്ക് മടങ്ങിയത്. ഫ്രഞ്ച് മെഡിക്കൽ ചരിത്രത്തിലെ തന്നെ ഏറ്റവും കറുത്ത അധ്യായമായാണ് ഈ കേസ് വിലയിരുത്തപ്പെടുന്നത്.