
ലണ്ടൻ: ഇന്‍ഷുറന്‍സ് തുക കൈക്കലാക്കാന്‍ സ്വന്തം കാലുകള്‍ മുറിച്ചുമാറ്റി യുകെയിലെ ഡോക്ടര്‍. പ്രമുഖ വാസ്‌കുലര്‍ സര്‍ജനായ നീല്‍ ഹോപ്പർ (49) ആണ് സ്വന്തം കാലുകൾ മുട്ടിന് താഴെവെച്ച് മുറിച്ചു മാറ്റിയത്. ഏകദേശം 5,00,000 പൗണ്ടിന്റെ (5,83,06,750 കോടി) ഇൻഷുറൻസ് തുക കെെക്കലാക്കാൻ വേണ്ടിയായിരുന്നു ഡോക്ടർ കാലുകൾ മുറിച്ചത്.
അണുബാധയെ തുടര്‍ന്നാണ് കാലുകള്‍ മുറിച്ചുമാറ്റേണ്ടിവതെന്നാണ് നീലിന്റെ വാദം. എന്നാല്‍ ഇത് സത്യമല്ലെന്ന് കോടതി കണ്ടെത്തി. രണ്ട് വ്യത്യസ്ത കമ്പനികളില്‍ നിന്ന് 235,622 പൗണ്ടിന്റെയും 231,031 പൗണ്ടിന്റെയും ഇന്‍ഷുറന്‍സായിരുന്നു നീലിനുണ്ടായിരുന്നത്. ഇവ ലഭിക്കാന്‍ വേണ്ടിയാണ് ഇന്‍ഷുറന്‍സ് കമ്പനികളെ തെറ്റായ കാരണം കാണിച്ച് ഡോക്ടര്‍ കബളിപ്പിച്ചത്.
2019 ജൂണ്‍ 3 ആം തീയതിയും 26-ാം തീയതിയുമായിരുന്നു സംഭവം. ഡെവോണ്‍ ആന്‍ഡ് കോണ്‍വാള്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നീലിന്റെ തട്ടിപ്പ് കണ്ടെത്തിയത്. ഏകദേശം രണ്ടരക്കൊല്ലം നീണ്ട അന്വേഷണത്തിലാണ് പൊലീസ് തട്ടിപ്പ് തെളിയിച്ചത്.
2013 മുതൽ റോയൽ കോൺവാൾ ഹോസ്പിറ്റൽസ് എൻഎച്ച്എസ് ട്രസ്റ്റിലായിരുന്നു നീല്‍ ജോലി ചെയ്തിരുന്നത്. ഈ കാലയളവില്‍ നൂറുകണക്കിന് ശസ്‌ക്രിയകൾ നീല്‍ ചെയ്തിട്ടുണ്ട്. 2023 മാര്‍ച്ചിൽ ഇയാൾ അറസ്റ്റിലായതിനു പിന്നാലെ നീലിന്റെ മെഡിക്കൽ പ്രാക്ടീസിനുള്ള അനുമതി റദ്ദാക്കി. ഇന്‍ഷുറന്‍സ് തട്ടിപ്പ് കേസില്‍ അടുത്ത വാദം കേള്‍ക്കുന്നതുവരെ നീലിനെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.