

പങ്കാളിയെ കണ്ടു പിടിക്കാനുള്ള പുതിയ തലമുറയുടെ ഏറ്റവും മികച്ച വഴികളിലൊന്നാണ് ഡേറ്റിംഗ് ആപ്പ്. എന്നാൽ കടുത്ത ഏകാന്ത അകറ്റാനും ഇന്ന് പലരും ഡേറ്റിംഗ് ആപ്പുകളെ ആശ്രയിയിക്കാറുണ്ട്. എന്നാല്‍ ഇപ്പോഴിതാ ഡേറ്റിംഗ് ആപ്പിലൂടെ പറ്റിക്കപ്പെട്ട ദുരനുഭവം പങ്കുവച്ചിരിക്കുകയാണ് ഇവിടെ ഒരു യുവതി. സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമായ റെഡിറ്റിലൂടെയാണ് യുവതി തന്റെ അനുഭവം പങ്കുവച്ചത്. 'ഞാന്‍ അഞ്ചുവര്‍ഷമായി ഒരു ബന്ധത്തിലായിരുന്നു. ഈ വര്‍ഷം തുടക്കത്തില്‍ ആ ബന്ധം അവസാനിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച എനിക്ക് വല്ലാത്ത ഏകാന്തത അനുഭവപ്പെട്ടു. അങ്ങനെ ഞാന്‍ ഒരു ഡേറ്റിങ് ആപ്പ് വീണ്ടും ഡൗണ്‍ലോഡ് ചെയ്തു.ആദ്യദിവസം തന്നെ നൂറില്‍ കൂടുതല്‍ ലൈക്കുകള്‍ കിട്ടിയത് എന്നെ അദ്ഭുതപ്പെടുത്തി. രണ്ടു ദിവസത്തിനകം തന്നെ ചില പുരുഷന്‍മാര്‍ എന്നോട് പുറത്തുപോകാമെന്നു പറഞ്ഞു.' യുവതി സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. മുപ്പതു വയസ്സുകാരിയായ ഞാന്‍ ആറുവര്‍ഷത്തിനിടെ ആദ്യമായി ഒരു ഡേറ്റിന് പോയി എന്ന തലക്കെട്ടോടെയാണ് കുറിപ്പ് പങ്കുവച്ചത്. (Dating App)
പരിചയപ്പെട്ട പുരുഷന്മാരില്‍ ഒരാള്‍ തന്റെ പ്രദേശത്തുണ്ടായിരുന്ന വ്യക്തിയായിരുന്നെന്നും അദ്ദേഹത്തോട് വളരെ നന്നായി ആശയവിനിമയം നടത്തിയതായും യുവതി പറയുന്നു. അയാള്‍ വളരെ സത്യസന്ധമായാണ് ഇടപെട്ടതെന്ന് കരുതി ഡേറ്റിങ്ങുമായി മുന്നോട്ടു പോകാന്‍ തീരുമാനിക്കുകയായിരുന്നെന്നും യുവതി വ്യക്തമാക്കി. 'വളരെ വേഗത്തില്‍ തന്നെ ഓരാളോട് സമ്മതം പറയുന്ന ആളല്ല ഞാന്‍. പക്ഷേ, അയാള്‍ എന്നെ നിര്‍ബന്ധിച്ചു. ഒരു മാന്യനാണെന്നു തോന്നിയപ്പോള്‍ നേരില്‍ കാണാന്‍ ഞാന്‍ തയാറായി.' യുവതി കൂട്ടിച്ചേര്‍ത്തു.
അങ്ങനെ ഒരു റസ്‌റ്റോറന്റില്‍ വച്ച് കാണാന്‍ ഇരുവരും തീരുമാനിച്ചു. ഫോട്ടോയില്‍ കാണുന്നതു പോലെ തന്നെ വളരെ സൗഹാര്‍ദപരമായാണ് അയാള്‍ പെരുമാറിയതെന്നും യുവതി പറയുന്നു. 'അയാള്‍ എനിക്ക് വേണ്ടി കസേര ഒരുക്കിയിട്ട് മദ്യം ഓര്‍ഡര്‍ ചെയ്തിരുന്നു. എന്നാല്‍ മദ്യപിക്കാനുള്ള പദ്ധതി എനിക്കുണ്ടായിരുന്നില്ല. പക്ഷേ, ആദ്യമേ ഓര്‍ഡര്‍ ചെയ്തതായതിനാല്‍ മറുത്തൊന്നും പറഞ്ഞില്ല. ജീവിതത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍ പരസ്പരം പങ്കുവച്ചു. അയാള്‍ വീണ്ടും മദ്യം ഓര്‍ഡര്‍ ചെയ്തു. രണ്ടാമതൊരു ഡ്രിങ്ക് കൂടി കഴിക്കാന്‍ നിര്‍ബന്ധിച്ചപ്പോള്‍ ഒരെണ്ണം കഴിച്ചപ്പോള്‍ തന്നെ ഞാന്‍ ക്ഷീണിതയായെന്നും ഇനിയൊരെണ്ണം വേണ്ടെന്നും പറഞ്ഞു. അപ്പോള്‍ അയാള്‍ ചിരിച്ചു. മദ്യപാനം അല്‍പം കൂടുതലായതിനാല്‍ വാഷ്‌റൂമില്‍ പോയി വരാമെന്ന് അയാള്‍ പറഞ്ഞു. എന്നാല്‍ തിരികെ വന്നില്ല. യഥാര്‍ഥത്തില്‍ ഞാന്‍ കബളിപ്പിക്കപ്പെടുകയായിരുന്നു. റസറ്റോറന്റ് അധികൃതര്‍ക്കു കാര്യം മനസ്സിലായതിനാല്‍ എന്റെ ഭക്ഷണത്തിന്റെ ബില്‍ മാത്രം നല്‍കിയാല്‍ മതിയെന്നു പറഞ്ഞു. 15 മിനിറ്റ് കഴിഞ്ഞിട്ടും അയാള്‍ തിരികെ വന്നില്ല. വളരെ വിഷമത്തോടെ ഞാനൊരു കാര്യം പറയട്ടെ. ഇനി ഒരിക്കലും ഒരു ഡേറ്റിങ്ങിന് പോകാന്‍ എനിക്ക് ധൈര്യമില്ല. ' എന്നു പറഞ്ഞു കൊണ്ടാണ് യുവതി കുറിപ്പ് അവസാനിപ്പിക്കുന്നത്. ഏതായാലും പോസ്റ്റ് വൈറലായതോടെ നിരവധിപേരാണ് യുവതിയെ അനുകൂലിച്ചുകൊണ്ട് രംഗത്തെത്തിയത്.