വാഷിങ്ടൺ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് നാലംഗ ക്രൂ-11 സംഘം ഭൂമിയിലേക്ക് തിരിച്ചു. ഇന്ത്യൻ സമയം പുലർച്ചെ 3.50 ഓടെ ഓസ്‌ട്രേലിയയ്ക്ക് മുകളിലൂടെ സഞ്ചരിക്കവെയാണ് നിലയത്തിൽ നിന്ന് 'എൻഡവർ' പേടകം വിജയകരമായി വേർപെട്ടത് . ഏകദേശം പത്തര മണിക്കൂർ നീണ്ട യാത്രയ്ക്ക് ശേഷം കാലിഫോർണിയയിലെ പസഫിക് തീരത്ത് പേടകം ഇറങ്ങും.(Crew-11's return journey from ISS begins, Will land in the Pacific Ocean by noon)
നാസയുടെ സെന കാർഡ്മാൻ, മൈക്ക് ഫിൻകെ, ജപ്പാനിൽ നിന്നുള്ള കിമിയ യുയി, റഷ്യൻ ബഹിരാകാശ സഞ്ചാരി ഒലെഗ് പ്ലാറ്റോനോവ് എന്നിവരാണ് സംഘത്തിലുള്ളത്. ഹ്യൂസ്റ്റണിലെ ജോൺസൺ സ്‌പേസ് സെന്ററിലെ ഫ്‌ലൈറ്റ് ഡയറക്ടറായ ഇന്ത്യൻ വംശജൻ റോണക് ദാവെയാണ് മടക്കയാത്രയ്ക്ക് നേതൃത്വം നൽകുന്നത്.
നിശ്ചയിച്ചിരുന്നതിലും നേരത്തെ സംഘം മടങ്ങാൻ കാരണം ഒരു സഞ്ചാരിക്കുണ്ടായ ആരോഗ്യപ്രശ്നമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഫെബ്രുവരിയിൽ മടങ്ങാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. ഓഗസ്റ്റ് രണ്ടിനാണ് ഇവർ ബഹിരാകാശ നിലയത്തിലെത്തിയത്.
സാങ്കേതിക തടസ്സങ്ങളൊന്നുമില്ലാതെയാണ് അൺഡോക്കിങ് പ്രക്രിയ പൂർത്തിയായതെന്ന് നാസയും സ്‌പേസ് എക്‌സും അറിയിച്ചു. നിശ്ചിത സമയത്തേക്കാൾ 15 മിനിറ്റ് വൈകിയാണ് വേർപെടൽ നടന്നതെങ്കിലും മറ്റ് ആശങ്കകളില്ലെന്ന് അധികൃതർ വ്യക്തമാക്കി. പസഫിക് സമുദ്രത്തിൽ ഇറങ്ങുന്ന സംഘത്തെ സ്വീകരിക്കുന്നതിനായി പ്രത്യേക രക്ഷാസംഘം സജ്ജമാണ്.