കാലിഫോർണിയ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ കമാൻഡർ സ്ഥാനം നാസയുടെ മൈക്ക് ഫിൻകെ ഒഴിഞ്ഞു. ക്രൂ-11 ദൗത്യസംഘം ഭൂമിയിലേക്ക് മടങ്ങുന്നതിന് മുന്നോടിയായാണിത്. റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്മോസിന്റെ സെർജി സ്‌വേർച്കോവ് പുതിയ ഐഎസ്എസ് കമാൻഡറായി ചുമതലയേറ്റു.(Crew-11 to return to Earth on January 15, new commander in ISS )
സാധാരണ ഗതിയിൽ ബഹിരാകാശ ദൗത്യങ്ങൾ മുൻകൂട്ടി നിശ്ചയിച്ച കാലാവധി പൂർത്തിയാക്കിയാണ് മടങ്ങാറുള്ളതെങ്കിലും, ഇത്തവണ ഒരു സഞ്ചാരിയുടെ ആരോഗ്യനില കണക്കിലെടുത്താണ് മടക്കം നേരത്തെയാക്കിയത്. ക്രൂ-11 സംഘത്തിലെ ഒരു നാസ സഞ്ചാരിക്കാണ് ആരോഗ്യപ്രശ്നം നേരിടുന്നത്. എന്നാൽ ഇത് ആർക്കാണെന്നോ എന്താണെന്നോ വെളിപ്പെടുത്താൻ നാസ തയ്യാറായിട്ടില്ല.
ഐഎസ്എസ് ചരിത്രത്തിൽ ആദ്യമായാണ് ഒരു സഞ്ചാരിയുടെ ആരോഗ്യപ്രശ്നം കാരണം ഒരു ദൗത്യം വെട്ടിച്ചുരുക്കുന്നത്. ജനുവരി 8-ന് നടത്താനിരുന്ന നിർണ്ണായകമായ ബഹിരാകാശ നടത്തം ഈ ആരോഗ്യപ്രശ്നം കാരണം അവസാന നിമിഷം റദ്ദാക്കിയിരുന്നു.
സ്പേസ് എക്സിന്റെ ഡ്രാഗൺ പേടകം വഴിയാണ് നാലംഗ സംഘം ഭൂമിയിലെത്തുക. പുറപ്പെടുന്നത് ജനുവരി 14, അമേരിക്കൻ സമയം വൈകിട്ട് 5 മണിക്ക്. ഭൂമിയിലെത്തുന്നത് ഇന്ത്യൻ സമയം ജനുവരി 15 പുലർച്ചെ 3.30-ന്.