

വാഷിങ്ടൺ: വെനസ്വേലയിലെ ഇടക്കാല ഭരണകൂടത്തിന് മുന്നിൽ വിട്ടുവീഴ്ചയില്ലാത്ത ആവശ്യങ്ങളുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചൈന, റഷ്യ, ഇറാൻ, ക്യൂബ എന്നീ രാജ്യങ്ങളുമായുള്ള സാമ്പത്തിക ബന്ധം വെനസ്വേല പൂർണ്ണമായും അവസാനിപ്പിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ഈ നിബന്ധനകൾ അംഗീകരിച്ചാൽ മാത്രമേ രാജ്യത്തെ എണ്ണ ഉൽപ്പാദനം തുടരാൻ അനുവദിക്കൂ എന്നാണ് ട്രംപിന്റെ നിലപാട്.(Completely end relations with China, Russia, Iran and Cuba, Trump sets tough conditions for Venezuela)
വെനസ്വേലയുടെ ദീർഘകാല പങ്കാളികളായ ചൈന, റഷ്യ, ഇറാൻ, ക്യൂബ എന്നിവരെ പുറത്താക്കുകയും സാമ്പത്തിക ഇടപാടുകൾ നിർത്തുകയും വേണം. വെനസ്വേലൻ അസംസ്‌കൃത എണ്ണ വിൽക്കുമ്പോൾ അമേരിക്കയ്ക്ക് ഒന്നാം പരിഗണന നൽകണം. എണ്ണ ഉൽപ്പാദനത്തിൽ വെനസ്വേല അമേരിക്കയുമായി മാത്രമേ സഹകരിക്കാവൂ.
വെനസ്വേല കൈമാറുന്ന 30 മുതൽ 50 ദശലക്ഷം ബാരൽ വരെ എണ്ണ വിൽക്കുന്നതിലൂടെ ലഭിക്കുന്ന ഫണ്ട് താൻ നേരിട്ട് നിയന്ത്രിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. നിക്കോളാസ് മഡുറോയെ യുഎസ് തടവിലാക്കി നാടുകടത്തിയതോടെ വെനസ്വേലയിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുകയാണ്. ഡെൽസി റോഡ്രിഗസ് ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റെങ്കിലും രാജ്യത്തിന്റെ യഥാർത്ഥ നിയന്ത്രണം തനിക്കാണെന്നാണ് ട്രംപ് അവകാശപ്പെടുന്നത്.