ഇംഗ്ലണ്ടിലെ ഹാംഷെയറിലുള്ള മാർവെൽ മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഒൻപത് മാസം പ്രായമുള്ള ‘സാമ്പ’ എന്ന ക്യാപിബാറയ്ക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി (Capybara Escape England Zoo). സഫോക്കിൽ നിന്ന് മൃഗശാലയിൽ എത്തിച്ചതിന്റെ തൊട്ടടുത്ത ദിവസം തന്നെ സാമ്പയും കൂടെയുണ്ടായിരുന്ന ടാംഗോ എന്ന മറ്റൊരു ക്യാപിബാറായും താൽക്കാലിക കൂടുകളിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. ടാംഗോയെ മൃഗശാലയ്ക്കുള്ളിലെ കുറ്റിക്കാടുകളിൽ നിന്ന് തന്നെ കണ്ടെത്തിയെങ്കിലും സാമ്പയെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല.
സാമ്പയെ മൃഗശാലയിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള ഒരു പബ്ബിന് സമീപം കണ്ടതായി നാട്ടുകാർ വിവരം നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രത്യേക സംഘം തെർമൽ ഡ്രോണുകളും മണം പിടിക്കാൻ കഴിവുള്ള നായ്ക്കളെയും ഉപയോഗിച്ച് ആ പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. സാമ്പയെ സുരക്ഷിതമായി പിടികൂടുന്നതിനായി മൃഗശാല അധികൃതർ സ്ഥലത്ത് കെണികൾ സ്ഥാപിച്ചിട്ടുണ്ട്. മൂന്ന് തവണ സാമ്പയെ കണ്ടതായി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും അവൾ ഓരോ തവണയും രക്ഷപ്പെടുകയായിരുന്നു.
ലോകത്തിലെ ഏറ്റവും വലിയ എലി വർഗ്ഗത്തിൽപ്പെട്ട ജീവികളാണ് ക്യാപിബാറകൾ. ഒന്നര മീറ്റർ വരെ നീളം വയ്ക്കുന്ന ഇവയെ ‘ഭീമൻ ഗിനിപ്പന്നികൾ’ എന്നും വിളിക്കാറുണ്ട്. തെക്കേ അമേരിക്കയിലെ പുൽമേടുകളിലും ചതുപ്പ് നിലങ്ങളിലും കാണപ്പെടുന്ന ഇവ മികച്ച നീന്തൽക്കാരാണ്. ശത്രുക്കളിൽ നിന്ന് രക്ഷപ്പെടാൻ കണ്ണും മൂക്കും മാത്രം പുറത്താക്കി വെള്ളത്തിനടിയിൽ ഒളിച്ചിരിക്കാൻ ഇവയ്ക്ക് പ്രത്യേക കഴിവുണ്ട്. സാമ്പയെ എത്രയും വേഗം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് മൃഗശാല അധികൃതർ.

