ഒൻ്റാറിയോ: കാനഡയിൽ സന്ദർശക വിസയിലെത്തിയ ഇന്ത്യൻ പൗരൻ, സ്കൂളിന് പുറത്തുവെച്ച് രണ്ട് വിദ്യാർത്ഥിനികളെ ലൈംഗികമായി ശല്യം ചെയ്ത കേസിൽ ശിക്ഷിക്കപ്പെട്ടു. 51-കാരനായ ജഗ്ജിത് സിംഗിനെയാണ് കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ഇയാളെ ഉടൻ തന്നെ ഇന്ത്യയിലേക്ക് നാടുകടത്താനും കാനഡയിലേക്ക് തിരികെ വരുന്നതിന് വിലക്കേർപ്പെടുത്താനും കോടതി ഉത്തരവിട്ടു.(Canada to deport Indian national for harassing schoolgirls)
പേരക്കുട്ടിയെ കാണാനായി കഴിഞ്ഞ ജൂലൈ മാസത്തിലാണ് ഇയാൾ ആറുമാസത്തെ സന്ദർശക വിസയിൽ ഒൻ്റാറിയോയിലെത്തിയത്. പ്രാദേശിക ഹൈസ്കൂളിന് പുറത്തുള്ള പുകവലി കേന്ദ്രത്തിൽ പതിവായി എത്തിയിരുന്ന സിംഗ്, അവിടെ വെച്ച് പെൺകുട്ടികളെ ശല്യപ്പെടുത്തുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തുവെന്നാണ് ആരോപണം.
സെപ്റ്റംബർ 8 മുതൽ 11 വരെ ഇയാൾ നിരവധി തവണ വിദ്യാർത്ഥിനികളെ സമീപിച്ചു. അവരോടൊപ്പം ഫോട്ടോയെടുക്കാൻ ശ്രമിക്കുകയും, മയക്കുമരുന്നിനെക്കുറിച്ചും മദ്യത്തെക്കുറിച്ചും സംസാരിക്കുകയും ചെയ്തു. ഇംഗ്ലീഷ് സംസാരിക്കാൻ അറിയാത്ത സിംഗ്, സ്കൂളിൽ നിന്ന് വിദ്യാർത്ഥിനികൾ പുറത്തുവരുമ്പോൾ അവരെ പിന്തുടരുകയും ചെയ്തിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.
സെപ്റ്റംബർ 16-ന് അറസ്റ്റിലായ ഇയാൾക്കെതിരെ ലൈംഗിക അതിക്രമം, ലൈംഗിക പീഡനം എന്നീ കുറ്റങ്ങൾ ചുമത്തി. ജാമ്യം ലഭിച്ചെങ്കിലും അതേ ദിവസം തന്നെ ലഭിച്ച പുതിയ പരാതിയെ തുടർന്ന് ഇയാൾ വീണ്ടും അറസ്റ്റിലാവുകയായിരുന്നു.
കോടതി വിധി പ്രകാരം, സ്വന്തം പേരക്കുട്ടിയൊഴികെ 16 വയസ്സിന് താഴെയുള്ള ആരുമായും ഇടപഴകുന്നതിനും, സ്കൂൾ, കളിസ്ഥലം, സ്വിമ്മിംഗ് പൂൾ, പാർക്ക്, കമ്മ്യൂണിറ്റി സെൻ്റർ എന്നിവയുടെ 100 മീറ്റർ ചുറ്റളവിൽ പ്രവേശിക്കുന്നതിനും ജഗ്ജിത് സിംഗിന് വിലക്കുണ്ട്.