ലണ്ടൻ: ഇറാനെതിരെയുള്ള സൈനിക നീക്കങ്ങൾക്കായി തങ്ങളുടെ വ്യോമതാവളങ്ങൾ ഉപയോഗിക്കാനുള്ള അമേരിക്കയുടെ ആവശ്യം ബ്രിട്ടൻ തള്ളി. ഇറാനെതിരെ സർവസന്നാഹങ്ങളുമായി ആക്രമണത്തിന് തയാറെടുക്കുന്ന ട്രംപ് ഭരണകൂടത്തിന് യുകെയുടെ ഈ നിലപാട് വലിയ തിരിച്ചടിയായിരിക്കുകയാണ്. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ അനുമതി നിഷേധിച്ചത്.(Britain hits back at US on Move against Iran, Starmer says airbases will not be given up)
സ്വിൻഡന് സമീപമുള്ള ആർ.എ.എഫ് ഫെയർഫോർഡ് വ്യോമതാവളത്തിൽ നിന്ന് ദീർഘദൂര ബോംബാക്രമണങ്ങൾ നടത്താനായിരുന്നു യുഎസ് അനുമതി തേടിയത്. എന്നാൽ ഇത്തരം മുൻകരുതൽ ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാകുമെന്ന് യുകെ വ്യക്തമാക്കി.
2001-ന് ശേഷം രൂപീകരിച്ച നയങ്ങൾ പ്രകാരം, ഒരു സഖ്യകക്ഷി നടത്തുന്ന നിയമവിരുദ്ധമായ സൈനിക നടപടിയിൽ പങ്കാളിയാകുന്നത് സഹായിക്കുന്ന രാഷ്ട്രത്തെയും കുറ്റക്കാരാക്കും. ഈ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ബ്രിട്ടൻ തയ്യാറല്ല. ചാഗോസ് ദ്വീപുകളുടെ നിയന്ത്രണം മൗറീഷ്യസിന് കൈമാറാനുള്ള ബ്രിട്ടന്റെ നീക്കത്തെ ട്രംപ് വിമർശിച്ചിരുന്നു. ഡീഗോ ഗാർഷ്യയിലെ സംയുക്ത സൈനികത്താവളത്തിന്റെ ഭാവിയെ ഈ തർക്കം ബാധിച്ചേക്കാം.
ബ്രിട്ടന്റെ നിലപാടിനെതിരെ ശക്തമായ വിമർശനവുമായി ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. അസ്ഥിരമായ ഒരു ഭരണകൂടത്തിന്റെ ആക്രമണം ഇല്ലാതാക്കാൻ ഡീഗോ ഗാർഷ്യയുടെയും ആർ.എ.എഫ് ഫെയർഫോർഡിന്റെയും സേവനം അമേരിക്കയ്ക്ക് അത്യാവശ്യമാണ് എന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ചാഗോസ് ദ്വീപുകളുടെ നിയന്ത്രണം ഉപേക്ഷിക്കുന്നതിനെതിരെയും ട്രംപ് ബ്രിട്ടന് മുന്നറിയിപ്പ് നൽകി.

